Thursday, June 24, 2010

ശ്രീവിലാസം 07

ഗൃഹാതുരത്വം അതിന്റെ ആനന്ദം എപ്പോള്‍ എങ്ങനെ തോന്നുന്നു വെന്നറിയില്ല ..എങ്കിലും അതിന്റെ സുഖം പ്രവാസി എന്ന അവസ്ഥയില്‍ വളരെ വലുതാണ്‌..ഗൂഗിള്‍ ബസ്സ് കൊണ്ട് വരുന്ന കുറെ അധികം കൂട്ടുകാര്‍ ,കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്തവര്‍ അവരോടു സംസാരിക്കുക തര്‍ക്കിക്കുക രാഷ്ട്രീയം ,സാഹിത്യം ,നര്‍മ്മം ,ഗണിതം ഇങ്ങനെ നാട്യങ്ങളില്ലാത്ത ഒരു പറ്റം പേര്‍ ഇവിടെ ചേരുന്നു .ഒരു പക്ഷെ നാക്ക് കൊണ്ട് ഈ ലോകത്തെ മലിനമാക്കുന്നവര്‍ ഇവിടെ അധികം ഇല്ല എന്ന് തോന്നുന്നു .ഇതില്‍ നിക്ഷേപിക്കുന്ന സമയത്തിന് അവര്‍ക്ക് ലഭിക്കുന്ന സംതൃപ്തി അവരെ ആനന്ദിപ്പിക്കുന്നുണ്ടാകും .ഇപ്പോള്‍ ലോകകപ്പു വിശേഷങ്ങള്‍ .ദൈവം മറഡോണയും മിശിഹ മെസിയും ..എന്റെ പ്രിയന്‍ ടെവസ്സും എന്നെ ഈ വേളയില്‍ ആനന്ദിപ്പിക്കുന്നു .

6 മാസങ്ങള്‍ക്ക് ശേഷം കുറിക്കുന്ന ഈ വാക്കുകള്‍ ..ഇതിനിടക്ക്‌ എന്റെ ജീവിതത്തെ മാറ്റാനായി ഒരു പെണ്‍കുട്ടി കൂടെയെത്തി..വിവാഹ നിശ്ചയം കഴിഞ്ഞ ഒരാളുടെ മാനസികാവസ്ഥ ...വായിക്കുന്നവര്‍ക്ക് എന്താ രസം അനുഭവപെടുക ...പക്ഷെ അത് ഞാന്‍ അനുഭവിക്കുന്നു...അതിനുമപ്പുറം ഞാന്‍ ഇനി ഒരിക്കലും ഉണ്ടാകില്ല എന്ന് കരുതിയതൊന്നു ഉരുണ്ടു കൂഒടിയ കാര്‍മേഘം മുഴുവന്‍ ഘനീഭവിപിച്ചു പെയ്തിറങ്ങുന്നു...അതിനെ ഇവിടെ വെളിപെടുതുവാന്‍ ഊര്‍ജ്ജം ഞാന്‍ നേടിയെടുക്കട്ടെ..പിന്നെ ഈ വാക്കുകളുടെ മറ്റൊരു സന്തോഷം ഞാന്‍ ഇവിടെ ഒരു ഹീറോ പേന തേടി പിടിച്ചു വാങ്ങി...ഒരു സ്കൂള്‍ കുട്ടിയായിരുന്ന എനിക്ക് എന്റെ ഗള്‍ഫുകാരായ ബന്ധുക്കള്‍ തന്നിരുന്ന വിലപെട്ട സമ്മാനം ..ഹീറോ പേന..കൂടെ ഒരു കുപ്പി മഷികുപ്പിയും ..ഗൃഹാതുരത്വത്തിന്‍ ആനന്ദലബ്ദിക്ക് ഇനിയെന്തു വേണം ...

ഏതോ ഒരു നിമിഷം തോന്നിയ ഒരു ചിന്ത ..വീണ്ടും മലയാളം എഴുതാന്‍ തുടങ്ങിയപ്പോള്‍ എന്നെ അതില്‍ നിന്നും പിന്തിരിപിച്ച ഒരു ഘടകം ഉപയോഗിക്കുന്ന പേനയാണ് .അങ്ങനെ ഞാന്‍ തേടി പിടിച്ച ഹീറോ പേന..ഇന്ന് ആ വാക്ക് ആവര്‍ത്തിച്ചു പറയുമ്പോഴും എഴുതുമ്പോഴും ഒരു കുട്ടി ത്തമോ അല്ലെങ്കില്‍ അതില്‍ നിന്നും മുതിര്‍ന്നു എന്നത് കൊണ്ടുണ്ടാകുന്ന ഒരു കുറച്ചിലോ ഉണ്ടാകുന്നു..2.5 റിയാല്‍ ഒരു പേന 3 റിയാല്‍ ഒരു കുപ്പി മഷി.അങ്ങനെ വീണ്ടും മഷിയുടെ മണം..വല്ലാത്ത സുഖമാണ് ഓര്‍മകള്‍ക്ക്..സാധാരണ മഷിപേന യിലെ മഷി പുറത്തേക്കു ലീക് ചെയ്യുന്ന ഭാഗം പേപ്പര്‍ കൊണ്ട് പൊതിഞ്ഞു ഒടുവില്‍ വിരലും കയ്യും നിറയെ മഷി..അത് പിന്നെ തലയിലേക്ക് തുടക്കുക..ആകെ ഒരു മണം ..പിന്നെ ഇതിനെ ചേര്‍ത്ത് വേറെ കുറെ ജീവിതങ്ങള്‍ .അര ക്കുപ്പി മഷിയും അതിനൊപ്പം വെള്ളവും ചേര്‍ത്ത് പത്തു പൈസക്ക് ഒരു പേന മഷി കച്ചവടം ചെയ്തവര്‍ ..അങ്ങനെ സമ്പന്നരായവര്‍ ..മുസ്ലിം സ്കൂളിന്റെ മുന്‍പില്‍ സായിപ്പിന്റെ നേതൃത്വത്തിലെ മഷികച്ചവടം..ഈ ആര് മാസത്തിനിടയില്‍ കിട്ടിയ പതിനഞ്ചു ദിവസം അവധിയില്‍ ഞാന്‍ എന്റെ സ്കൂളിന്റെ മുന്‍പില്‍ പോയിരുന്നു..പക്ഷെ കഴിഞ്ഞ തവണത്തെ പോലെ മാര്‍ച്ച് മാസം എന്റെ പ്രിയപ്പെട്ട സ്കൂള്‍ അവധിയിലായിരുന്നു..ഒപ്പം അതിനു മുന്‍പിലെ കടകളും..സിപ് അപ്പ്‌ .ഐസ് ക്രീം.അങ്ങനെ എല്ലാ പഴയ രസങ്ങള്‍ക്കും അപ്പോള്‍ അവധിയായിരുന്നു..എന്തായാലും എന്റെ ഹീറോ പേനകൊണ്ട് ഹീറോ പേനയുടെ ഓര്‍മ്മകള്‍ കുറിക്കുക എന്താ സുഖം...

അന്ന് നമ്മള്‍ നടന്നെത്തിയത്‌ ഇന്ന് നിലവിലില്ലാത്ത എന്റെ ആദ്യ നേഴ്സറിയില്‍ നിന്നും രണ്ടു മൂന്നു കടകള്‍ മാറി ഇന്നും പ്രവര്‍ത്തിക്കുന്ന ദീപ്തി നഴ്സറിയിലേക്ക് ...ഇംഗ്ലീഷ് മീഡിയം ഫാഷനായി തുടങ്ങിയിരുന്നു എന്നാണു ഓര്‍മ .അവിടം അന്ന് ഇംഗ്ലീഷ് മീഡിയത്തിലേക്കുള്ള ഒരു ചവിട്ടു പടിയായിരുന്നു ..ചന്ദനകളര്‍ ഉടുപ്പും നീല നിക്കറും അന്ന് യൂണിഫോം വേഷമായിരുന്നു ..ഒരു മലങ്കര പള്ളിയും അതിനോട് ചേര്‍ന്ന് ഒരു നഴ്സറിയും .ലില്ലി ടീച്ചറും പിന്നെ അവിടെ തൂത്തുവാരാനായി ഒരു അമ്മൂമ്മയും .വളരെ പൊക്കം കുറഞ്ഞു എന്നാല്‍ നല്ല ഉച്ചത്തില്‍ സംസാരിക്കുന്ന ആ അമ്മൂമ്മയുടെ പേര് ഞാന്‍ മറന്നു പോയി..പിന്നെ അവിടെ ഇടയ്ക്കിടെ വരാറുള്ള സിസ്റ്റര്‍ ..അവരുടെ മുഖവും എന്റെ മറവി മായ്ചു കളഞ്ഞു ..ഒരു പക്ഷെ ഇന്നും ഞാന്‍ തേടുന്ന കന്യാസ്ത്രീയുടെ മുഖം ഒരു പക്ഷെ അവരുടെതായിരിക്കാം ..ഇന്ന് വളരെ പവിത്രമായ ഒരു വിഭാഗം മനുഷ്യര്‍ എന്ന് കന്യാസ്ത്രീകളെ കാണുന്നതിന്റെ കാരണവും ആ സിസ്റ്റര്‍ പകര്‍ന്നു തന്ന വാത്സല്യമാണ്..

സ്വര്‍ഗത്തില്‍ കൊണ്ട് പോകാം ...നന്നായി പഠിക്കുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ പോകാം..ആ സിസ്റ്റര്‍ നടത്തിയ ഒരു വാഗ്ദാനം.ഇടയ്ക്കിടക്കാണ് അവിടെ സിസ്റ്റര്‍ വരാറ് .ഒരു ദിവസം സിസ്റ്റര്‍ വന്നു ..സിസ്റ്റര്‍ വരുന്ന ദിവസം പ്രത്യേകത ഉള്ളതാണ് ..എന്നും വരാത്തവര്‍ വല്ലപ്പോഴും വരുമ്പോള്‍ ഉണ്ടാകുന്ന പ്രത്യേകതകള്‍ എന്നൊന്നും അന്നറിയില്ലല്ലോ..അങ്ങനെ വന്ന സിസ്റ്റര്‍ നടത്തിയ പ്രഖ്യാപനമാണ് ഈ യാത്ര ..സ്വര്‍ഗത്തില്‍ പോകാന്‍ താല്പര്യം ഉള്ളവനായി ഞാനും കൈപൊക്കി..അതിനു വേണ്ടത് നല്ലവണ്ണം പഠിക്കുക ..പഠിക്കാന്‍ ഞാനും തീരുമാനിച്ചു എന്നാണ് ഓര്‍മ.അന്ന് ഉച്ചക്കാണ് വീട്ടില്‍ എത്തിയത്..അമ്മയും അച്ഛനും തെങ്ങിന്‍ ചുവട്ടില്‍ പശുവിനെ കുളിപ്പിക്കുന്ന രംഗം..എന്റെ ആവേശം ഞാന്‍ അവരോടു പറഞ്ഞു..ഹ ഹ അന്നത്തെ അമ്മയുടെ ചിരിക്കു ഇന്ന് എന്താ മധുരം ..പിന്നെ ജീവിതം കൊണ്ട് സ്വര്‍ഗത്തിന്റെ അര്‍ഥം മനസ്സിലാക്കിയപ്പോള്‍ അതിനുള്ള യോഗ്യത അത്ര എളുപ്പം നേടാവുന്നതല്ല എന്ന് മനസ്സിലായി ..

അക്ഷരങ്ങളെ കണ്ടു തുടങ്ങുന്നതും ..അവയുടെ വളഞ്ഞു പുളഞ്ഞ ആകൃതി വശപെടുത്താന്‍ എളുപ്പം കഴിയാതെ നിലവിളക്കിന്റെ മുന്പിലിരുന്നു അമ്മയുടെ അടിയും നുള്ളും കൊണ്ട് കരഞ്ഞു തളര്‍ന്നതും അവിടം മുതല്‍ ...ഇരട്ടവരയും നാലുവരയും ബുക്കുകള്‍ .അതില്‍ നിന്നും കീറിയെടുത്ത പേപ്പറുകള്‍ ..മല്‍പിടുത്തം ഒരുപാട് നടത്തി ഞാന്‍ എല്ലാ അക്ഷരങ്ങളെയും പഠിച്ചു ..ഇടം വലം തിരിക്കാതെ അമ്മ എന്നെ വഴി നടത്തിച്ചു ..ആ ലോകത്തിലേക്ക്‌. അവിടെ അങ്ങനെ ഞാന്‍ ഒന്നാം റാങ്കു കാരനായി .സിസ്റ്റര്‍ ബസു കയറാന്‍ നിന്ന സ്റൊപ്പിന്റെ പുറകില്‍ ആയിരുന്നു എന്റെ അച്ഛന്റെ കട.അങ്ങനെ ഇടയ്ക്കിടയ്ക്ക് ഉണ്ടായ സംഭാഷണങ്ങളില്‍ അവര്‍ എന്നെ കുറിച്ച് അച്ഛനോട് നല്ല വാക്കുകള്‍ പറഞ്ഞു..എന്റെ ഒന്നാം റാങ്കും..പ്രശംസവാക്കുകളും എന്റെ അമ്മയെയും അച്ഛനെയും സന്തോഷിപിച്ചു..അങ്ങനെ ഉണ്ടായ ഒരു കൂടി കാഴ്ചയിലാണ് സിസ്റ്റര്‍ അച്ഛനോട് പറഞ്ഞത് എന്നെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ക്കണമെന്ന്...