Thursday, January 21, 2016

വിളക്കിത്തല നായര്‍



അല്ലാ..എന്താ ഈ വിളക്കിത്തല

ഓ ഇനിയിപ്പം അതിന്റെ പുറകിലെ ചരിത്രമൊന്നും തപ്പാന്‍ വയî..സംഭവം ഇതെനിക്കനുഭവിച്ചു തന്ന ജാതിയാണു.

അനുവദിച്ചു തന്നതോ ..അതാരാണു..

ഹി ഹി ആരു തരാന്‍..കാര്യം ഞാനിതറിഞ്ഞത് ആറിലോ ഏഴിലോ ആണു.അന്നു എന്തൊ ഒരു ആശ്വാസമായിരുന്നു.എന്താടാ അത്ര മോശമല്ലാത്ത വാക്കല്ലെ..ഈ മീന്‍തല പോലെയൊക്കെ തോന്നുമെങ്കിലും .പെട്ടെന്നൊരന്തസ്സ് വന്നപോലെ.


അതെന്തേ.

ഹും .അമ്പട്ടന്‍ എന്നതിനേക്കാളൂം ഭേദമല്ലെ ഈ വിളക്കിത്തല.വേറോരു സംഗതിയുണ്ട്.ഈ ചിന്തകളുടെയൊക്കെ ഒരു പോക്കെ.വിളക്കിത്തല എന്ന വാക്കിന്റെ അര്‍ഥം എനിക്ക് മനസ്സിലാകാത്ത പൊലെ മറ്റുള്ളവര്‍ക്കും മനസ്സിലാകില്ല എന്നായിരുന്നു ചിന്ത..ആ വിശ്വസത്തില്‍ കുറച്ച് പേരോടൊക്കെ പറഞ്ഞു.പക്ഷെ അറിയാവുന്ന ചിലരുണ്ട്..അവരു പക്ഷെ ഞാന്‍ കരുതിയതിനു അപ്പുറമൊന്നും കടന്നു പെരുമാറിയില്ല.ഇടയ്ക്കിടയ്ക്ക് ഞാന്‍ മറന്നാലും ആവര്‍ എന്നെ ഓര്‍മിപ്പിക്കും.നീയൊന്നും പറയണ്ട. നിനക്കതിനു വോയ്സില്ലാ എന്ന മട്ടില്‍ .....

മനസ്സിലാകാത്തവരോടൊക്കെ ഞാന്‍ എന്റെ വിശദീകരണക്കുറിപ്പിറക്കി. അതീ നായരില്‍ കുറഞ്ഞൊരു സാധനമാണെന്നും കണ്ടാല്‍ നായരെപ്പോലെയൊക്കെയിരിക്കുമെന്നും പറഞ്ഞു തട്ടിമുട്ടി നിന്നു..
വിശ്വവിഖ്യാതവികാരമായ പ്രണയത്തിന്റെ ലഹരി പകര്‍ന്നു എന്റെ ഓരം ചേര്‍ന്നു നിന്നവള്‍ , പ്രണയം പറയാതെ പറഞ്ഞു കളിച്ചിട്ടൂം പൊരാതെ ഒരു ദിവസം അതങ്ങു വിസ്തരിച്ചു പറഞ്ഞു.പറഞ്ഞു കഴിഞ്ഞപ്പൊള്‍ പിന്നെ അടുത്തതെന്തെന്നായി.

വിവാഹമെന്നൊരാത്യന്തിക ലക്ഷ്യത്തിലേക്കെത്തുവാന്‍
ആവില്ല യെന്നു മൊഴിഞ്ഞുടനെ
യവള്‍ പിന്നെയൊരു വീണ്ടു വിചാരത്തില്‍
വേറൊന്നും കരുതരുതേയൊന്നൊരാമുഖത്തില്‍
മൊഴിഞ്ഞു .."എന്താ ചേട്ടന്റെ ജാതി...".

അന്നെനിക്കു ഇതിലും കൂടുതല്‍ ചിരി വന്നു. ഇന്നും പക്ഷെ ചിരി കൂട്ടാം അവളെ കുറച്ചു കൊണ്ട്....

അന്നും എതാണ്ടിങ്ങനെയൊക്കെ തന്നെ മറുപടി കൊടുത്തു. പാവത്തിനോട് “ജാതിയൊക്കെ നോക്കി വെണ്ടേ ഇഷ്ടപ്പെടാന്‍ എന്നു ചോദിക്കുമ്പോള്‍ ” ..എന്റെ മനസ്സില്‍പിന്നെപ്പൊഴോ അവള്‍ എനിക്കു ചാര്‍ത്തി തന്ന ‘വേദനിപ്പിച്ചു സന്തോഷിക്കുന്ന ആ ജീവിയുടെ’ സ്വഭാവമായിരുന്നിരിക്കണം..പക്ഷെ എന്റെ വേദന ..അതുണ്ടായില്ല..കാരണം അന്നു ഞാന്‍ പുഞ്ചിരിച്ചിരുന്നു..

അതെ ..സെന്റിമെന്റ്സ് വിട്..തനിക്കെങ്ങനെ അറിയാം ..ഈ കണ്ടാല്‍ നായരെപ്പോലെന്നൊക്കെ....

പിന്നല്ലാതെ. ചിലേടത്തൊക്കെ അങ്ങനെ തന്നെ..നായരു വാലും വെച്ചാ നടത്തം.കാര്യം നല്ല ജീവിതസാഹചര്യവും വിദ്യാഭ്യാസവുമൊക്കെ കാണും.ജാതി വെളിപ്പെടുന്ന തരത്തില്‍ ബന്ധുക്കളെയൊന്നും അങ്ങനെ അടുപ്പിക്കില്ല.ഞാന്‍ മനസ്സിലാക്കിയതില്‍ വെച്ചു ഈ ചിട്ടകളിലൊന്നും..അതീ കല്യാണത്തിനും മരണത്തിനുമൊക്കയല്ലെ ഈ വിത്യാസങ്ങള്‍ ഒക്കെ വരുന്നത്.വലിയ മാറ്റങ്ങള്‍ ഒന്നുമില്ല...കുടുംബത്തില്‍ തന്നെയുണ്ട് ഈ വാലും വെച്ചു അങ്ങനെ നടക്കുന്നവര്‍ .

അല്ല ഈ നായര്‍ എന്നതു വാലാണെങ്കില്‍ ഈ വിളക്കിത്തലയെ തനിക്കു അങ്ങു ഉടലാക്കിക്കൂടേ.

ഹാ അതു വെണേല്‍ നൊക്കാം ...പക്ഷെ ഈ ഇനത്തില്‍ വേറേയും ഉണ്ട്..വെളുത്തെടത്തു നായര്‍ തുടങ്ങി..അങ്ങനെയാകുമ്പോള്‍ അവര്‍ക്കും ഉടലുള്ള നായര്‍ എന്നു പറയാമല്ലോ.ഒറിജിനല്‍ നായര്‍ ഉടലില്ലാത്ത നായര്‍ .അല്ലെങ്കില്‍ വെറും നായര്‍ .

 എന്താടൊ ഒരു പരിഹാസരസം.

അതുണ്ടാകും..അതുണ്ടാകണമല്ലൊ...അല്ലേല്‍ മനുഷ്യന്‍ എന്നൊരു ജാമ്യമെടുക്കാം ...അതു വേറെ രസം..നീ ആലോചിച്ചിട്ടുണ്ടൊ ...പലയിടത്തും വര്‍ത്തമാനങ്ങളിലെ അവസാന വരി ‘മനുഷ്യരല്ലേ’ എന്നതാകുന്നത്..ദൈവമൊന്നുമല്ലല്ലോ ശരി മാത്രം ചെയ്യാന്‍ , അതെന്താടാ അങ്ങനെ .ശരി മാത്രം ചെയ്യാന്‍ കുറെ ദൈവങ്ങളും തെറ്റുകള്‍ ചെയ്യാന്‍ കുറെ മനുഷ്യരും.എന്തായാലും കൊള്ളാം ഓരൊ നിര്‍വചനങ്ങള്‍ കൊടുക്കാന്‍ കഴിയുന്നതുകൊണ്ട് നമ്മളൊക്കെ ഇങ്ങനെ ജീവിച്ചു പോകുന്നു...
ആരുടെയൊക്കെയൊ കഴിവുകേടുകള്‍ കൊണ്ട് ആരൊക്കെയൊ പടച്ചവനാകുന്നു..

ഹും...      എന്നെക്കൊണ്ട് തത്വചിന്ത എന്നൊക്കെ പറയിക്കാനല്ലേ..കളിയാക്കിയാനെങ്കിലും അവന്റെയൊരു തത്വശാസ്ത്രം എന്നു പറഞ്ഞാല്‍ അതും ഒരു അംഗീകാരമായി ചൂടും നീ...

 ആലു മുളച്ചാല്‍ അതും തണല്‍ ലൈന്‍...അല്ലെ...

അതു ശരിയാണു..ഇന്നെല്ലാം പരസ്യമല്ലെ...പലപ്പോഴും ഇങ്ങനെ യൊരു മാര്‍ഗം ഞാനും കൊണ്ടു നടക്കാറുണ്ട്. സ്വയം സമധാനിപ്പിക്കാനുള്ള ഓരൊ വഴികള്‍ ...അല്ലെങ്കിലും ഈ ലോകത്ത്   തെറ്റുകളായി ഒന്നുമില്ലെന്നു പല അനുഭവങ്ങളും പഠിപ്പിച്ചതാണു. ഓരൊരുത്തര്‍ക്കും ഓരൊ ശരി..പറഞ്ഞു വരുമ്പോള്‍ നീയും സമ്മതിക്കും.തമ്മില്‍ ചേരാത്ത കുറെ ശരികളൂമായി കിടന്നു കടിപിടികൊള്ളാന്‍ കുറെ മനുഷ്യര്‍ ..അതിന്റെ നല്ല ഭാഗം പകുത്തെടുക്കാന്‍ കുറെ ദൈവങ്ങളും...
                         ഇവിടെ ജീവിക്കുമ്പോള്‍ എന്താ എന്റെ പ്രശ്നമെന്നാകും..എന്റെ സ്വതന്ത്രമായ ശ്വാസോച്വാസത്തെ പൊലും ഹനിക്കുന്ന ചിലരുടെ ശരികള്‍ , അവയൊക്കെ നിരന്തരം ഉണ്ടാക്കുന്ന ദഹനക്കേട് .പ്രശ്നങ്ങള്‍ക്കു കാരണം വെറേ വേണ്ടല്ലൊ...ചവച്ചരച്ചിലും വെള്ളം കുടിക്കലും ദഹനക്കേടുകളൂമായി ജീവിതം ആരൊക്കെയൊ ചേര്‍ന്നപഹരിക്കുന്നതിന്റെ അസ്വസ്ഥത.
 അപ്പൊഴൊക്കെയും ലക്ഷ്യം ഒരു പ്രശ്നമാണു.ഒരു ലക്ഷ്യമില്ലാതെ അലയുക എന്നതു പലരുടെയും പ്രശ്നമായി കേട്ടിട്ടൂണ്ട്.എന്താണു എന്റെ ലക്ഷ്യം ചിലപ്പൊള്‍ അതു മരണമായി തോന്നാം. അതിനിടയില്‍ ജീവിച്ചു തീര്‍ക്കുക എന്ന ചിന്തയില്‍ ഇത്തരം അസ്വസ്ഥതകള്‍ക്കു വലിയ സ്ഥാനം കല്‍പ്പിക്കേണ്ടതില്ല..എങ്കിലും ചിലതുണ്ട്.ചില തൊന്നലുലകളുണ്ടാക്കുന്നവ...അവയെ കെട്ടു പൊട്ടാതെ അക്രമാസക്തരാക്കാതെ പിടിച്ചു നിര്‍ത്തുക , അതില്‍ എത്ര മാത്രം വിജയിക്കുന്നു എന്നതില്‍ ഒരുപക്ഷേ എന്റെ മരണം എഴുതിവെച്ചിട്ടൂണ്ടാകാം .ശാന്തനായോ ഭ്രാന്തനായോ മരിക്കുക എന്നത് കാലം ഇനിയും വ്യക്തമാക്കേണ്ടതാകുന്നു..

        ബോധം അതിന്റെ യഥാര്‍ഥരൂപത്തിലേക്കു വഴിമാറുന്ന സമയം. അഞ്ചും ആറും വയസ്സുള്ളപ്പോള്‍ നഗ്നതയുടെ വ്യാഖ്യാനിക്കപ്പെട്ട നാണക്കേടിനെ ആറിയും മുന്‍പെ എന്റെ സഹപാഠികള്‍ക്കിടയില്‍ ഞാന്‍ വിവസ്ത്രനാക്കപ്പെട്ടു.അര്‍ഥമറിയാത്ത പല വാക്യങ്ങള്‍ക്കിടയിലും ആവര്‍ത്തിച്ചു കേട്ട അമ്പട്ടന്‍ എന്ന പദത്തിന്റെ ഏതക്ഷരത്തിനാണു അഭംഗി എന്നു ചിന്തിച്ചുറക്കം കളഞ്ഞ രാത്രികളോ മൌനിയായ ദിനങ്ങളോ അന്നു അനവധിയായിരുന്നു.

 സൈനിക് സ്കൂള്‍ വിട്ടു വരുന്ന വഴിയരികില്‍ പെട്ടിക്കടയിലെ തണൂത്ത ഒരു രൂപയുടെ സ്ക്വാഷ് കലക്കിയ വെള്ളത്തിനും രാത്രികളില്‍ അവസാനിക്കുന്ന സൈക്കിള്‍ ചക്രങ്ങളൂടെ ശബ്ദത്തിനൊപ്പം മുന്നിലെത്തുന്നു കപ്പലണ്ടിപ്പൊതിയ്ക്കുമൊക്കെ ഞാന്‍ കടപ്പെട്ടത് ഈ പദത്തോടായിരുന്നു എന്നു തിരിച്ചറിയുമ്പോഴേക്കും ഒളിപ്പിച്ചുവെക്കേണ്ട ഏറ്റവും അത്യാവശ്യമായൊരു പദമായി മാറി...
................................................................................................................................................................
...................................................................................................................................................................