Sunday, July 25, 2010

ശ്രീവിലാസം 8: ആടുജീവിതം എന്നെ പേടിപ്പിക്കുന്നു.

നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്
പലപ്പോഴും വീട്ടില്‍ അമ്മയെ വിളിച്ചു സംസാരിക്കുമ്പോള്‍ 'അമ്മക്ക് അതൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ല ' എന്നൊരു വാചകം പറയേണ്ടി വരാറുണ്ട്..അത് പറയാന്‍ എന്നെ പ്രേരിപ്പിക്കുന്നത് 'നിനക്കെന്തറിയണം അവിടെ ഇരുന്നു പറഞ്ഞാല്‍ മതിയല്ലോ 'എന്നുള്ള അമ്മയുടെ വാചകവും .അപ്പോഴൊക്കെയും എന്റെ വാചകത്തിന് എന്റെ വികാരം പ്രതിഫലിപ്പിക്കാനുള്ള ശക്തി പോരാ എന്ന് തോന്നിയിട്ടുണ്ട് ..ഇവിടെ ആടുജീവിതത്തിലെ ഈ കുറിപ്പ് ഒരു പക്ഷെ എനിക്ക് ബലം നല്‍കിയേക്കും പക്ഷെ ഈ വാചകം അമ്മക്ക് മനസ്സിലാകുമോ ..അറിയില്ല ..പല കാരണങ്ങള്‍ കൊണ്ട് എന്റെ പ്രവാസം നല്ലതാണ് .അങ്ങനെ ഓര്‍ക്കാന്‍ തന്നെയാണ് എനിക്കിഷ്ടവും ..ഇവിടെ ആയതുകൊണ്ട് മാത്രം എനിക്ക് വന്നുഭവിച്ചിട്ടുള്ള ഗുണങ്ങള്‍ അനവധിയാണ് .സൗദി അറേബ്യയിലെ ജീവിതം അതിന്റെ ഗുണങ്ങളുടെ കണക്കുകള്‍ ഞാന്‍ ഇപ്പോഴും കണക്കു കൂട്ടി വെക്കുന്നു.ദോഷങ്ങള്‍ ചിന്തിക്കുന്നില്ല .വേറൊന്നും കൊണ്ടല്ല ..നല്ല പേടിയാണ്..അന്യ നാട്ടിലാണ് ജീവിക്കുന്നത് എന്ന പേടി വേണ്ടുവോളമുണ്ട് .വഴികളില്‍ നൂറുമീറ്റര്‍ ചുറ്റളവില്‍ മനുഷ്യസാന്നിധ്യം കണ്ടില്ല എങ്കില്‍ ഞാന്‍ കൂടുതല്‍ ഭയമുള്ളവനാകും.എപ്പോഴൊക്കെയോ കേട്ട കഥകളാണ് കാരണം ..അത് വെറും കഥകളല്ല ..അനുഭവങ്ങളാണെന്ന് കരുതാന്‍ കാരണങ്ങള്‍ അനവധി.
ഒരു ഭര്‍ത്താവും ഭാര്യയും കൂടി കാറില്‍ ഒരു കടയുടെ മുന്‍പില്‍ എത്തുന്നു..ഭാര്യയെ കാറില്‍ ഇരുത്തി എ സി വേണമെന്നുള്ളതുകൊണ്ട് വണ്ടി ഓഫാക്കാതെ ഡോര്‍ മാത്രമടച്ചു ഭര്‍ത്താവ് കടയിലേക്ക് പോകുന്നു..ഈ ഇടവേളയില്‍ ഒന്ന് രണ്ടു യുവാക്കള്‍ വണ്ടിയില്‍ കയറുകയും വണ്ടിയുമെടുത്ത്‌ ദൂരേക്ക്‌ പോകുന്നു..പിന്നെ ആ ഭര്‍ത്താവ് ആ വണ്ടിയോ അതിനകത്തെ ജീവനുകളെയോ കണ്ടിട്ടില്ല,.
പറഞ്ഞു കേട്ടതാണ് ഈ കഥ..വിശ്വസിക്കണോ വേണ്ടയോ എന്ന് സംശയിക്കേണ്ടി വന്നിട്ടില്ല..ഇങ്ങനെയും നടക്കും..ഒരു നിമിഷം കൊണ്ട് ജീവിതം മാറി മറിയുന്നു..യാതൊരു ഉറപ്പും ഏതു ലോകത്തും ഇല്ലായിരിക്കാം..ഇതിലും ഭീകരത നടക്കുന്നുമുണ്ടാകാം..പക്ഷെ ഞാന്‍ ഭയക്കുന്നു..ഓരോ കുടുംബങ്ങളെ ഇവിടെ കാണുമ്പോഴും മനസ്സ് അറിയാതെ ആ സംഭവം ഓര്‍ക്കുന്നു..ഒന്ന് ശ്രദ്ധിക്കണേ എന്ന് മൗനമായി അവരോടു ഞാന്‍ പറയുന്നു..എന്റെ നാടാണെങ്കില്‍ ഇങ്ങനെ ഭയക്കില്ല എന്ന് ഞാന്‍ കരുതുന്നു..ഇവിടെ എന്റെ ജീവിതം ആടുജീവിതത്തിനെയോ മറ്റു ദുരിതം അനുഭവിക്കുന്നവരെയോ പോലെ എന്ന് ആലോചിക്കാന്‍ പോലുമാകില്ല..ശതകോടി മടങ്ങ്‌ സുരക്ഷിതനാണ്ഞാന്‍ .അല്ലെങ്കില്‍ സുഖസൗകര്യങ്ങളില്‍ ജീവിക്കുന്നു ഞാന്‍ .ഈ രാജ്യത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലത്താണ് ഞാന്‍ ജീവിക്കുന്നത് ..അപ്പോള്‍ എന്റെ ഭയം എന്നത് എത്ര വലുതാവും..എന്റെ സഹജീവികള്‍ക്ക് അത് എങ്ങയോക്കെയാകും
വളരെ അടുത്ത ദിവസങ്ങളിലാണ് ഞാന്‍ ആടുജീവിതം എന്ന പദം തന്നെ കേള്‍ക്കുന്നത് .ബ്ലെസ്സി അതൊരു സിനിമ ആക്കാന്‍ പോകുന്നു..പിന്നെ നവോദയയുടെ ഒരു സാഹിത്യ സദസ്സില്‍ ആടുജീവിതം കടന്നു വന്നു..പിന്നെയാണ് അത് ബെന്ന്യമിന്‍ എന്ന ബഹ്‌റൈന്‍ പ്രവാസിയുടെ നോവല്‍ ആണെന്നും പ്രവാസരചന കള്‍ക്ക് പുതിയ മാനം നല്‍കിയ ഈ നോവല്‍ 2009 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി എന്നൊക്കെ അറിഞ്ഞത്..ഒടുവില്‍ രണ്ടു ആഴ്ചകള്‍ക്ക് മുന്‍പ് രവിയേട്ടനെ പരിചയപെടുമ്പോള്‍ അദ്ദേഹം ഇത് വായിച്ചു അവസാനിക്കാറായിരുന്നു.ഒടുവില്‍ ഞങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചു അദ്ദേഹം അതിനെ കുറിച്ച് ഒരു വായനാനുഭവം തയ്യാറാക്കി..അക്ഷരത്തില്‍ അത് ഞാന്‍ പോസ്റ്റു ചെയ്തു..അപ്പോഴും ഇതിന്റെ വരികളിലേക്ക് പോകാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല..ഒടുവില്‍ രവിയേട്ടന്‍ തന്നെ കാരണമായി എനിക്ക് അത് വായിക്കാനുമിടയായി ...
198 പേജില്‍ ഞാന്‍ വായിക്കാതെ മറിച്ച കുറച്ചു പേജുകളുണ്ട്..ഇപ്പോഴും അത് വായിക്കാനുള്ള ഒരു ധൈര്യം എന്തുകൊണ്ടോ എനിക്ക് തോന്നുന്നില്ല..ആടിന്റെയും ഒട്ടകതിന്റെയും ഒക്കെ ഗന്ധം അനുഭവപെടുന്നു എന്ന് രവിയേട്ടന്‍ പറയുന്നത് എന്തുകൊണ്ടെന്ന് ഇപ്പോള്‍ മനസ്സിലാകുന്നു..ആടിനെയും പശുക്കളെയും ഒക്കെ കണ്ടു വളര്‍ന്നു എങ്കിലും ഇങ്ങനെ ഒരു അനുഭവം അത് അതിന്റെ വ്യത്യസ്തയും അതിന്റെ ഭീകരതയും കൊണ്ട് മനസ്സില്‍ നിന്ന് മായുന്നില്ല..ഇവിടെ എന്റെ നഗരത്തില്‍ നിന്നും കിലോമീറ്ററുകള്‍ ക്കപ്പുറമായിരിക്കാം അങ്ങനെ ഒരു മസറ.അവിടെ ഇപ്പോഴും ഉണ്ടാകാം ഒരു അര്‍ബാബും ഒരു നജീബും ഒരു പറ്റം ആടുകളും.
എന്റെ ജോലി ഇവിടെ സൗദി ഇലക്ട്രി സിറ്റി കമ്പനിയില്‍ ..എന്റെ സീറ്റിനു മുന്‍പില്‍ അല്‍പ്പം തടിയനായ ഒരു അറബി..അര്‍ ബാബിനെ പോലെ ഒന്നും തോന്നുന്നു എന്നല്ല..എനിക്ക് അദ്ദേഹത്തോട് പറയണം എന്നുണ്ട്..നിങ്ങളെ പോലൊരാള്‍ ആകും..അദ്ദേഹമാണ് നജീബിനെയും ഹക്കീമിനെയും ഒക്കെ ഇങ്ങനെ നരകിപ്പിച്ചത്..ഈ പുസ്തകം ആരെങ്കിലും ഇംഗ്ലീഷിലോ അറബിയിലോ ഒന്ന് തര്‍ജ്ജിമ ചെയ്തു തന്നു എങ്കില്‍ എന്ന് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു .എങ്കില്‍ ഞാന്‍ നിങ്ങളെ കൊണ്ട് ഇത് വായിപ്പിച്ചേനെ.പക്ഷെ അവിടെയും എനിക്ക് ഭയം മാറുന്നില്ല ..ഇവിടുത്തെ ഒരു സ്വദേശിയെ പോലും ശരിക്കൊന്നു നോക്കാന്‍ പോലും മടിയാണ്..അവര്‍ക്ക് ഇഷ്ടമായില്ല എങ്കില്‍ ഉപദ്രവിച്ചാലോ..എങ്കിലും നജീബിന്റെ കഥ നിങ്ങള്‍ അറിഞ്ഞു എങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു...
സുഹൃത്ത്‌ പറഞ്ഞത് കേട്ട് നജീബിന്റെ കഥ കേള്‍ക്കാന്‍ പോയപ്പോള്‍ ആണ് നോവലിസ്റ്റിനു കേട്ടുമറന്ന കഥകളുടെ അവ്യക്തതയും ഉപരിപ്ലവവും അനുഭവരാഹിത്യവും ഒക്കെ മനസ്സിലായത് എന്ന് പറയുന്നു..എത്ര ശരിയാണ്..ഇത് ഞാന്‍ ഇവിടെ കുറിക്കുമ്പോള്‍ നജീബ് ഒരു കടലിന്റെ മറുകരയില്‍ ബഹ്റൈനില്‍ ഒരു സാഹിത്യ സദസ്സില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്നു..ബെന്ന്യമിന്‍ നവോദയ മുഖാന്തിരം ഇവിടെ എത്തുമെന്നൊരു വാഗ്ദാനം കിട്ടിയതും ഓര്‍ക്കുന്നു..അപ്പോള്‍ എന്റെ ചിന്ത ഹമീദി നെയും ഹക്കീമിനെയും കുറിച്ചാകുന്നു.ഹക്കീം എന്റെ നാട്ടുകാരനാണ് എന്നാണ് വായിച്ചത്..അവരുടെ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ ഈ കഥകള്‍ അറിയുന്നുണ്ടോ..ഒരു ഭാവനക്കും കൊണ്ട് തരാനാകില്ല ആ കഥകള്‍ ..
പുസ്തകത്തിന്റെ വരികളിലൂടെയുള്ള ഒരു പരിഹാസഭാവം ,എനിക്ക് അങ്ങനെ കണക്കാനാണ് ഇഷ്ടം .ആ ഒരു വികാരത്തിലേക്ക് ഈ സംഭവങ്ങളെ എത്തിക്കാന്‍ നജീബ് എത്ര കാലമെടുത്തു കാണും .ഒരു വായനക്കാരന്‍ എന്ന നിലക്ക് ഇടയ്ക്കു ആ ഒരു ഭാവം എന്നെ ആലോസരപ്പെടുതാതിരുന്നില്ല..പക്ഷെ എനിക്ക് മനസ്സിലാകുന്നു.ഇതിനുമപ്പുറം ഒരു വികാരം അത് അനുഭവിച്ച മനുഷ്യ ഹൃദയത്തിനു ഉണ്ടാകില്ല .ഇന്ന് തന്റെ ജീവിതം തിരിച്ചറിയപ്പെടുമ്പോഴും ഈ ഒരു വികാരമാകും ഉണ്ടാകുക .എന്തായാലും ഇപ്പോള്‍ നജീബിനും നബീലിനും നല്ല ആശംസകള്‍ നേരുന്നു..
അന്യഗ്രഹ ജീവികളെ കുറിച്ച് പല കഥകളും സിനിമകളും ഒക്കെ അറിഞ്ഞിട്ടുണ്ട്..ഫാന്റസിയില്‍ പലതും പറഞ്ഞു പലതും കണ്ടു..എന്ന ഒരു മരുഭൂമിയിലെ ആവാസവ്യവസ്ഥ അത് എങ്ങനെ എന്ന് ഞാന്‍ അറിയുന്നത് നജീബ് പറഞ്ഞിട്ടാണ്..ഇങ്ങനെ അനുഭവങ്ങളുടെ പുതിയ ഒരു ലോകം ആടുജീവിതത്തില്‍ ഞാന്‍ കണ്ടു, അതിലൂടെ എന്നില്‍ ഒരു പേടി നിറച്ചു എങ്കിലും ..ഞാന്‍ ഈ നോവലിനെ അഭിനന്ദിക്കുന്നു..ഒപ്പം അത് വെളിച്ചം കാണാന്‍ ഇടയാക്കിയവര്‍ക്കും അവാര്‍ഡ്‌ എന്ന ഒരു പരസ്യം നല്‍കി ഞങ്ങളെ ഒക്കെ അറിയിച്ചവര്‍ക്കും നന്ദി.പ്രവാസികളുമായി ബന്ധമുള്ള എല്ലാവരും ഇത് വായിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു....പ്രവാസത്തെ കുറിച്ച് ഇപ്പോള്‍ നിലവിലുള്ള അനേകം നിലകളുള്ള സൗധങ്ങള്‍ക്ക് ഇതൊരു മറുപടി ആയേക്കാം..ഇതിനെ കുറിച്ച് എഴുത്ത് തുടര്‍ന്നാല്‍ വാക്കുകള്‍ക്കു പഞ്ഞം ഉണ്ടാകില്ല എന്ന് തോന്നുന്നു..ഇപ്പോള്‍ ഒരു പിടി നല്ല ആശംസകള്‍ കൊണ്ട് വാക്കുകളെ അവസാനിപ്പിക്കുന്നു ..നന്ദി ...

comments here also