Saturday, August 21, 2010

ശ്രീവിലാസം 10 ..ഓണത്തിന്‍റെ പുതിയ ഓര്‍മകള്‍ സൃഷ്ടിക്കാം

                                                  ഐതിഹ്യങ്ങള്‍  കൊണ്ട് മെനഞ്ഞതെങ്കിലും ഓര്‍ക്കാനിഷ്ടപ്പെടുന്നതും സങ്കുചിതമായല്ലാതെ  ചിന്തിക്കാന്‍ കഴിയുന്നതുമായ ഒരു ആഘോഷം.ജനിച്ച നാള്‍ മുതല്‍ കേട്ട ഓണത്തിന്‍റെ ഓര്‍മകളായിരുന്നു  നിറയെ.ഓണം ആഘോഷിക്കുന്നത് മഹാബലിയുടെ ഓര്‍മയിലെങ്കില്‍ അത് ആഘോഷിക്കുന്നവര്‍ക്ക് തങ്ങളുടെ കഴിഞ്ഞകാലങ്ങളെ  ഓര്‍ക്കാനുള്ള വകയായി.വര്‍ത്തമാനത്തില്‍ ജീവിക്കുന്ന മലയാളിക്ക് ഓണത്തിന്‍റെ ആഘോഷം കൂടുതല്‍ ഹൃദ്യമാകുന്നതു ഇതുകൊണ്ടായിരിക്കും.ഓണത്തിന്‍റെ ആഘോഷങ്ങളെയും ചടങ്ങുകളെയും പുനരാവിഷ്കരിക്കാന്‍ യുവത്വം ആഗ്രഹിച്ചാലും അതിനു വേണ്ട ഉപദേശങ്ങള്‍ നല്‍കാനോ ഈ ഓര്‍മകളില്‍ വിഹരിക്കുന്നവര്‍ ശ്രമിക്കാറില്ല.ഒന്ന് മിനക്കെടാന്‍ തയ്യാറാകാതെ റെഡിമെയ്ഡ്  വിഭവങ്ങളെ പുല്‍കുന്നവരില്‍ മുന്‍പന്തിയിലും ഇത്തരക്കാരാണ് കൂടുതല്‍ .അപ്പോഴും അവര്‍ പറഞ്ഞുകൊണ്ടേയിരിക്കും "ഇതൊക്കെയെന്തര് ഓണം ഓണമൊക്കെ അങ്ങ് പണ്ട് "
                                                        ഇങ്ങനെയൊക്കെ കേട്ട് തഴമ്പിച്ചതു കൊണ്ടാകണം ഓണത്തെക്കുറിച്ച് വര്‍ത്തമാനകാലമെഴുതാന്‍ ആര്‍ക്കും കഴിയാതെ പോകുന്നത്.അങ്ങനെയെങ്കില്‍ എനിക്കും കാര്യങ്ങള്‍ വ്യത്യസ്തമാകാനിടയില്ല. പ്രിയപ്പെട്ട വല്യമ്മയുടെ ചിങ്ങം ഒന്നിന് സംഭവിച്ച വിയോഗം ഓണത്തിനോടനുബന്ധിച്ചു ഇവിടെ ഉണ്ടാകാനിടയുള്ള  സദ്യവട്ടങ്ങളില്‍ നിന്ന് വിട്ടു നില്ക്കാന്‍ പ്രേരിപ്പിക്കുന്നു എന്നത് ഒരു ഒഴികഴിവ് ആയി തോന്നാതേയുമില്ല.എന്നാല്‍ ഞാന്‍ പിന്മാറിയാല്‍ ഈ ഫ്ലാറ്റില്‍ അങ്ങനെയൊരാഘോഷം നടക്കാനിടയില്ല എന്നതു അല്‍പ്പം അഹങ്കാരത്തോടെയെങ്കിലും ഓര്‍ക്കുന്നു ..
                                                           ഓര്‍മ്മകള്‍ എഴുതാന്‍തുടങ്ങിയ ബ്ലോഗു പേജില്‍ ഓണത്തിന്‍റെയും ഓര്‍മകള്‍ നിറയ്ക്കേണ്ടതു ആവശ്യമായിരിക്കാം .എങ്കിലും ഇപ്പോള്‍ എന്നെ സന്തോഷിപ്പിക്കുന്നത് എന്‍റെ കേരളത്തിലെ ചില കാഴ്ചകളാണ്.സഹകരണസംഘങ്ങളിലും മാവേലിസ്റ്റോറുകളിലും കാണുന്ന നീണ്ട നിര,പാവങ്ങള്‍ക്ക് ഹൃദ്യമായ ഒരു ഓണം എന്ന് പ്രഖ്യാപിക്കുന്ന ഒരു മന്ത്രി.അത്തരം വരികളില്‍ മറവിയിലേക്ക് പോയ റേഷന്‍കാര്‍ഡുകളുമായി ഐ എ എസ് കാരുമുണ്ടെന്നു മറ്റൊരു മന്ത്രി.കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്.കെട്ടിക്കിടന്നു നശിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പോലും പാവങ്ങള്‍ക്ക് നല്‍കാനാകില്ല എന്ന് പറഞ്ഞു  ദരിദ്ര നാരായണന്‍മാരുടെ നാട്ടിലെ ഒരു മന്ത്രി ജീവിക്കുമ്പോള്‍ ഇത്തരം ശ്രമങ്ങള്‍ എന്നെ സന്തോഷിപ്പിക്കുന്നു .
                                                                ഒപ്പം അത്രയേറെ ഇല്ലെങ്കിലും തരിശായി കിടന്ന കുറെ കൃഷിഭൂമിയില്‍ കൃഷിനടക്കുന്നു ,പുത്തരിക്കണ്ടം മൈതാനത്തിന്‍റെ  കുറച്ചു ഭാഗത്തു കൃഷിയിറക്കുന്നു.മേയറും മന്ത്രിയും എം എല്‍ എ മാരും കൂടി അത് കൊയ്യാനിറങ്ങുന്നു.വേറൊരു ദിക്കില്‍ അച്ഛന്‍റെ ഓര്‍മകളില്‍ പ്രചോദനം കൊണ്ട് നടന്‍ കൃഷ്ണപ്രസാദ്‌ കൃഷിയില്‍  സന്തോഷം കണ്ടെത്തുന്നു.അങ്ങിങ്ങായി കുറച്ചു പഞ്ചായത്ത് എങ്കിലും ഓണത്തിന് ആവശ്യമായ വിഭവങ്ങള്‍ കൃഷി ചെയ്തു ഓണം കാര്‍ഷികവിളവെടുപ്പ് ഉത്സവമായി ആഘോഷിക്കുന്നു.വടക്ക് ചില സ്ക്കൂളില്‍ കുട്ടികള്‍ കൃഷി ചെയ്തു അവരവുടെ വീട്ടിലേക്കുള്ള പച്ചക്കറികള്‍ ഉണ്ടാക്കുന്നു ..ഇതൊക്കെ ഈ ഓണദിനങ്ങളില്‍ ആവേശം പകരുന്നു ..ഒപ്പം ഇതിനൊക്കെ വിപുലമായ തുടര്‍ച്ചകളെ ആഗ്രഹിക്കുകയും അങ്ങനെ സ്വപ്നം കാണുകയും ചെയ്യുന്നു,
            പ്രവാസം കൊണ്ട് നേടിയ സ്വന്തം മണ്ണിനോടുള്ള സ്നേഹം, ആവേശം ഇതൊന്നും ഓണത്തിനും വ്യത്യസ്തമല്ല.മതസൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമായാണ് ഓണം കരുതുന്നത്..എന്നാല്‍ അതും ഓര്‍മ്മകള്‍ മാത്രമാണോ  എന്നും സംശയിക്കാം.എങ്കിലും എല്ലാവരും ഓണം ആഘോഷിക്കുന്നു..സ്മരണകള്‍ അയവിറക്കുന്നു.കാണം വിറ്റും ഓണമുണ്ണണം എന്നതിനു പുറകില്‍ ഒരു പക്ഷെ ദാരിദ്ര്യത്തിനിടയില്‍ വര്‍ഷത്തില്‍ ഒരുദിവസം ഉണ്ടാകുന്ന സമൃദ്ധി യോടുള്ള കൊതിയാകാം.
                       സര്‍വ്വീസ്‌ സഹകരണബാങ്കിലെ ഓണച്ചന്തയില്‍ നിന്ന് വാങ്ങിതരുന്ന ഒരു ജോഡി ഷര്‍ട്ടും പാന്‍റും ഇന്നും പ്രിയങ്കരമാകുന്നതു യൂണിഫോര്‍മുകള്‍ക്കിടയില്‍ നിന്ന് വര്‍ണ്ണവസ്ത്രത്തിലേക്ക് എത്തുന്നതിന്‍റെ സന്തോഷംകൊണ്ടാണ് .
                   അയല്‍പക്കങ്ങളിലേക്കും ബന്ധുവീടുകളിലേക്കും എത്തിക്കാന്‍ ഉണ്ണിയപ്പവും അച്ചപ്പവും ഉണ്ടാക്കാന്‍ ഉത്രാടരാത്രികളില്‍ അമ്മ തിരക്കുകൂട്ടുന്നതും ഓണത്തിന്‍റെ മധുരമാണ് ,
                   ഓണം സ്പെഷ്യല്‍ തിരക്കുകളില്‍ തിരുവോണം പുലര്‍ച്ചെ വരെ അച്ഛന്  കട തുറന്നുവെക്കേണ്ട തിനാല്‍ വീട്ടില്‍ അമ്മക്ക് കൂട്ടായി ഉണര്‍ന്നിരിക്കെണ്ടതു എന്‍റെ ജോലിയായത് ,പിന്നെ പിന്നെ പലഹാരങ്ങളുണ്ടാക്കാന്‍ തുടങ്ങിയതും കടുത്തചൂടിലും പുകയടുപ്പില്‍ പതിഞ്ഞിരിക്കുന്ന ഉണ്ണിയപ്പചട്ടിയില്‍ തിളച്ചു മറിയുന്ന എണ്ണയില്‍ , ഇന്ന് പക്ഷെ ആ ദിനങ്ങളുടെ ഓര്‍മകളാകാം തിളച്ചു മറിയുന്നത് 
                   തിരുവോണദിവസം തോലുമാടന്മാര്‍ വന്നിരുന്നു അവരുടെ മുഴക്കുന്ന പാട്ടകളുടെ ശബ്ദം ..ഉണങ്ങിയ വാഴത്തണ്ടുകള്‍ ചേര്‍ത്തു വെച്ച് കെട്ടിയ രൂപം ..ആ കൂട്ടത്തില്‍ കൂടാന്‍ കൊതിച്ചു എങ്കിലും അതൊരു മോഹം മാത്രമാക്കി അമ്മ ഒതുക്കി..
                 പിന്നെ പിന്നെ റോഡില്‍ രാഗം ക്ലബിന്‍റെ ഓണാഘോഷങ്ങളായി ..ട്യൂട്ടോറിയല്‍ സാറന്മാര്‍ അനില്‍ സാറും ബിനു സാറുമൊക്കെ  ക്ലബ്‌ ഭാരവാഹികളായി നിറഞ്ഞു നില്‍ക്കുന്നത് കണ്ടപ്പോള്‍ ഒരിക്കല്‍ അത് പോലെ ആകണമെന്നതായി ഏറ്റവും വലിയ ചിന്ത.പരിപാടികള്‍ക്കൊടുവില്‍ ഓണാശംസപറയാന്‍ വരുന്ന സുന്ദരന്‍ കഷണ്ടിതലയുള്ള ആദ്യം പഞ്ചായത്തു പ്രസിഡണ്ടും പിന്നീട് മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും ആയ കാട്ടായിക്കോണം അരവിന്ദനും കവിതയും സാഹിത്യവുമായി എത്തുന്ന കാര്യവട്ടം ശ്രീകണ്ഠന്‍ നായരും .ഇവരെയൊക്കെ യാകും ഞാന്‍ മാവേലിയെക്കാള്‍ കൂടുതല്‍ കാത്തിരുന്നിട്ടുണ്ടാകുക
                     ഓര്‍മകള്‍ക്ക് കൂടി ദാരിദ്ര്യമാണോ എന്ന് കരുതി തുടങ്ങിയ വരികളാണ് ..പക്ഷെ ഇത് അടുത്ത വിമാനം പിടിച്ചു നാട്ടില്‍ പോകാന്‍ തോന്നുന്ന അവസ്ഥയിലായി...അങ്ങനെയങ്ങ് പോയാലോ എന്ന് പറഞ്ഞു പ്രാരാബ്ധങ്ങള്‍ ദേ ..വിളിക്കുന്നു ..അപ്പോള്‍ ഫ്ലൈറ്റ് ക്യാന്‍സല്‍ ...ഒരു ചെറിയ പുഞ്ചിരി മാത്രം...
                        പക്ഷെ ഒന്നുണ്ട് ..ഓര്‍മകളില്‍ നിലനില്‍ക്കുന്നതിലും എനിക്കിഷ്ടം ഓര്‍മകള്‍ നിര്‍മിക്കുവാനാണ്.അതിനു ഇപ്പോള്‍ ഈ എഴുത്ത് നിര്‍ത്തണം ..അടുത്ത ഫ്ലാറ്റില്‍ പോയി കണ്ണമ്പള്ളിയെ കണ്ടു സദ്യയുണ്ടാക്കാന്‍ കൂടാമോ എന്ന് ചോദിക്കണം..കലണ്ടറില്‍ ഓണം തിങ്കള്‍ ആയത് കൊണ്ട് ഞങ്ങളുടെ ഓണം വെള്ളിയാഴ്ച..അപ്പോള്‍ ഓണാശംസകള്‍ .... 

Saturday, August 14, 2010

ശ്രീവിലാസം 09.സ്വാതന്ത്ര്യദിനം

"പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ

നിങ്ങളോടൊപ്പം ഞാനും ഇന്ന് വളരെയധികം സന്തോഷത്തിലാണ്.മഹത്തായ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം ഇന്ന് അതിന്‍റ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്നു.ഈ വര്‍ഷം നമുക്ക് മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ് ,കാരണമറിയാമല്ലോ ..ഒരു മൂന്നു ആഴ്ച മുന്‍പ് നമ്മള്‍ മലയാളികളില്‍ ഒരാള്‍ ഇന്ത്യയുടെ പ്രഥമ പൗരന്‍ ആയിരിക്കുന്നു ,അതും പിന്നോക്ക സമൂഹത്തില്‍ പെട്ട ഒരാള്‍ ..കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ജൂലായ്‌ 25 നു കോട്ടയം കാരന്‍ ശ്രീ കെ ആര്‍ നാരയണന്‍ ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു ..അതു നമ്മുടെ മഹാത്മജി സ്വപ്നം കണ്ടതിന്‍റെ ഒരു സാക്ഷാത്കാരം കൂടിയാണ് .അതു സ്വാതന്ത്ര്യം കിട്ടി അന്‍പതാമത് വര്‍ഷത്തില്‍ ആയതു അതിന്‍റെ മധുരം ഇരട്ടിപ്പിക്കുന്നു.നമ്മുടെ കേരളം ഇപ്പോള്‍ ഭരതത്തിന്‍റെ നെറുകയില്‍ എത്തിയിരിക്കുന്നു..ഇന്ന് ഇപ്പോള്‍ ഈ ആഘോഷങ്ങള്‍ക്കായി നമുക്കൊപ്പം പങ്കു ചേര്‍ന്നത്‌ കഴക്കൂട്ടം റോട്ടറി ക്ലബിന്‍റെ അംഗങ്ങളും കൂടിയാണ്..അവര്‍ നമ്മുടെ ഈ സ്വാതന്ത്ര്യ ദിനം അവിസ്മരണീയമായ ഒരു അനുഭവമാക്കാന്‍ നിറയെ മല്‍സരങ്ങളും പരിപാടികളും ഒക്കെ ആസൂത്രണം ചെയ്തിട്ടുണ്ട്..അഡ്വക്കേറ്റു നാരായണന്‍ നായര്‍ നമ്മുടെ സ്കൂളിന്‍റെ ഒരു അഭ്യുദയ കാംക്ഷിയാണ്.ഇപ്പോള്‍ റോട്ടറി ക്ലബ്ബിന്‍റെ സാരഥിയായി ഇവിടെ അദ്ദേഹവും ഉള്ളത് നമുക്ക് കൂടുതല്‍ ആനന്ദം നല്‍കുന്നു. റോട്ടറി ക്ലബ്ബിന്‍റെ അംഗങ്ങളെ ഇവിടെ സ്വാഗതം ചെയ്യുന്നതോടൊപ്പം ഇവിടെ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുള്ള സമീപപ്രദേശങ്ങളിലെ സ്കൂളുകളായ മാധവ വിലാസം തുണ്ടത്തില്‍ ,ജ്യോതി നിലയം ,അല്‍ ഉതുമന്‍ ,കഴക്കൂട്ടം ഗവ:, നമ്മുടെ തന്നെ ഗേള്‍സ് ഇവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒപ്പം അധ്യാപകര്‍ക്കും സ്വാഗതം ആശംസിക്കുന്നു .ഒപ്പം എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍ "
കൃഷ്‌ണമ്മ ടീച്ചറിന്‍റെ വാക്കുകള്‍ ......അതിന്‍റെ തുടര്‍ച്ചയായി ഉണ്ടായ കരഘോഷം, മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം അതിന്‍റെ ഏകദേശമുള്ള ചരിത്രം മുഴുവന്‍ പഠിച്ച വര്‍ഷമാണ് എന്‍റെ പത്താം ക്ലാസ്സ്‌ കാലഘട്ടം..അന്‍പതാം സ്വാതന്ത്ര്യദിനം അതിന്‍റെ പേരിലുള്ള ആഘോഷങ്ങളുടെ പേരില്‍ എല്ലാ സംഘടനകളും നിറയെ പ്രശ്നോത്തരികള്‍ സംഘടിപ്പിച്ച വര്‍ഷം .പത്താം ക്ലാസ്സുകാരന്‍റെ ആവേശം,ചരിത്രത്തോടുള്ള താല്പര്യം ഒക്കെ എന്‍റെ സ്കൂളിന്‍റെ ക്വിസ് ടീമിന്‍റെ ഒരംഗമായി എന്നെ മാറ്റി .അതുകൊണ്ട് തന്നെ എനിക്കും ഈ സ്വാതന്ത്ര്യദിനം പ്രധാനമാണ്..
അങ്ങനെ മല്‍സരങ്ങള്‍ ആരംഭിക്കുന്നു ..ആകെ ആവേശമാണ്.പെണ്‍കുട്ടികളുടെ പാദസ്പര്‍ശം ഏല്‍ക്കാന്‍ കൊതിച്ച മുസ്ലിം ബോയ്സ് ഹൈസ്കൂള്‍ ഇന്ന് വിവിധ സ്കൂളുകളിലെ പെണ്‍കിടാങ്ങളുടെ സന്നിധ്യത്തില്‍ വളരെ സന്തോഷത്തിലാണ്.മലയാളം പ്രസംഗ മല്‍സരത്തിനുള്ളവരെ പത്തു ഡി യിലേക്ക് ചെല്ലാനുള്ള അറിയിപ്പാണ് ഇപ്പോള്‍ കേള്‍ക്കുന്നത് .രാജേഷ്‌ ആണ് അതിലേക്കുള്ള പ്രതിനിധി.അവിടെ ചെന്ന് വിഷയം വാങ്ങി ഒരു മൂന്നു മിനിട്ട് തയ്യാറെടുപ്പിനായി അടുത്ത റൂമിലേക്ക്‌..അത് കഴിഞ്ഞു ജഡ്‌ജുമാരുടെ മുന്‍പിലേക്ക് .അതിനിടയില്‍ തന്നെ ഇംഗ്ലിഷ് മത്സരത്തിനും വിളിവരുന്നു ..അതില്‍ എന്‍റെ ഊഴമാണ് വിഷയം വാങ്ങി മൂന്ന് മിനിട്ടിനു ശേഷം വിധികര്‍ത്താക്കളുടെ മുന്‍പിലേക്ക് എത്തുമ്പോള്‍ തന്നെ ഞാന്‍ വിറച്ചു തുടങ്ങി എന്നു ഇപ്പോള്‍ ഓര്‍മ്മിക്കാന്‍ കഴിയുന്നു..വിജയലക്ഷ്മി (കണക്കു )ടീച്ചറും മറ്റു രണ്ടുപേരുടെയും മുന്‍പില്‍ അറിയാവുന്നത് പോലും പറയാനാകാതെ നിന്നു.ഒടുവില്‍ ഒന്നര മിനുട്ട് കൊണ്ടു ആ ചടങ്ങ് അവസാനിപ്പിച്ചു പുറത്തിറങ്ങിയപ്പോള്‍ എന്താ ഒരു ആശ്വാസം .ഒരു ഇംഗ്ലിഷ് പ്രസംഗമൊക്കെ നടത്താനുള്ള കെല്‍പ്പു എനിക്കുണ്ടോ എന്ന ന്യായമായ സംശയം എനിക്കു തോന്നിയപ്പോള്‍ പുറത്തുണ്ടായിരുന്നവര്‍ക്കു പക്ഷെ എനിക്കെന്തോ പറ്റി എന്നുള്ള സംശയം ..
രാവിലെ തുടങ്ങിയ മത്സരങ്ങള്‍ ഉച്ചയായപ്പോഴേക്കും ഏകദേശം കഴിഞ്ഞിരുന്നു..മലയാള പ്രസംഗ മത്സരത്തിലും ഉപന്യാസത്തിലും രാജേഷ്‌ രണ്ടാം സ്ഥാനം നേടിയിരുന്നു .ആതിഥേയര്‍ക്കു മുഖം രക്ഷിക്കാന്‍ ഇത് മാത്രം പോര എന്ന് ടീച്ചര്‍മാര്‍ ഓര്‍മിപ്പിച്ചു കൊണ്ടേയിരുന്നു.ദേശഭക്തി ഗാനം, മലയാളം ഇംഗ്ലീഷ് ഉപന്യാസ രചന,ഇങ്ങനെ പോകുന്നു മറ്റു മല്‍സരങ്ങള്‍.
ഉച്ചകഴിഞ്ഞു ആഹാരമൊക്കെ കഴിഞ്ഞു,ഇനിയാണ് അഭിമാനപ്പോരാട്ടം ..ഒരാഴ്ച മുന്‍പ് എസ് ബി ടി നടത്തിയ പ്രശ്നോത്തരിയില്‍ ഞങ്ങളെ രണ്ടാം സ്ഥാനത്ത് നിര്‍ത്തിയവര്‍ -മാധവവിലാസം സ്കൂളിലെ സിജുവും ഷംനാദും..അന്ന് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന അനീഷ്‌ അവര്‍ക്ക് മല്‍സരത്തിനു മുന്‍പ് നോക്കാന്‍ ആയി നല്‍കിയ ബുക്ക്‌ അതില്‍ നിന്നുള്ള ചില ചോദ്യങ്ങള്‍ ചോദിച്ചു ..ആ ബുക്ക് നോക്കിയത് കൊണ്ടാകണം അവര്‍ അത് പറഞ്ഞത് .ഫലം അവര്‍ക്ക് ഒന്നാം സ്ഥാനം ..എന്നോടൊപ്പം അന്ന് അനീഷ്‌ ഉണ്ടായിരുന്നു എങ്കിലും രാജേഷ്‌ ആണ് മല്‍സരിക്കാന്‍ അവസരം ലഭിച്ചത് ,അത് കൊണ്ട് അവന്‍ അതിന്‍റെ നീരസം ഇങ്ങനെ തീര്‍ത്തതാകാം എന്ന് ഞാന്‍ സംശയിക്കുന്നു..അത് ടീച്ചറോട്‌ പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്.പിന്നീട് അത് തമാശയായി എങ്കിലും അന്ന് അത് ഞാന്‍ എന്‍റെ ഉറപ്പുള്ള ഒരു വിശ്വാസമായി കണക്ക് കൂട്ടി .എന്തായാലും ഇന്ന് ഗോപകുമാര്‍ ആണ് എന്‍റെ കൂടെ..മുന്‍പില്‍ സിജുവിന്‍റെ ടീം ..അടുത്ത് ജ്യോതി നിലയത്തിലെ രണ്ടു പെണ്‍കുട്ടികള്‍ ..പേര് പറഞ്ഞു പരിച്ചയപെടുത്തിയപ്പോള്‍ ആണ് എനിക്ക് പേര് കിട്ടിയത്,'നീത' ഇതെന്തു പേര്..ആദ്യമായാണ് അങ്ങനെ ഒന്ന്..എന്തായാലും അവളോട്‌ എനിക്ക് അത്ര പ്രതിപത്തി പോര .ഒരു കണ്ണാടി വെച്ച് ബുജിയെ പോലെ ഇരിക്കുന്നു .അവള്‍ക്കാണ് ഇംഗ്ലിഷ് പ്രസംഗമല്‍സരത്തില്‍ ഒന്നാം സ്ഥാനം ..എന്തായാലും ആ മല്‍സരത്തില്‍ ഉണ്ടായ പോലെ ഒരു ദുരന്തം ഞാന്‍ ഇവിടെ പ്രതീക്ഷിക്കുന്നില്ല ..ആത്മ വിശ്വാസം വളരെയധികം കൈമുതലായി ഉണ്ട് ..കാരണം കുറച്ചു മാസങ്ങളായി ഈ പരിപാടി തുടങ്ങിയിട്ട്..ഞാനും ഗോപകുമാറും കൂടിയാണ് കഴിഞ്ഞ മാസം പോത്തന്‍കോടു കഥകളി ക്ലബ്ബില്‍ നടന്ന കഥകളി ക്വിസ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയത്..അത്തരം ഒരു വിഷയത്തിലെ സമ്മാനം കൃഷ്ണമ്മ ടീച്ചറെ സന്തോഷിപ്പിച്ചു..അതിനു ശേഷം ടീച്ചര്‍ എല്ലാ മത്സരങ്ങള്‍ക്കും ഞങ്ങളെ അയക്കാറുണ്ട്..ഇവിടെയും അങ്ങനെ ചില പ്രതീക്ഷകള്‍ ഉണ്ട്..
ടീമുകള്‍ ആയി വരിവരിയായി മത്സരിക്കുമ്പോള്‍ ഭാഗ്യത്തിനും ഒരു വലിയ പങ്കു ഉണ്ട്..നേരിട്ടുള്ള ചോദ്യങ്ങള്‍ പോലെ തന്നെ കൈമാറി വരുന്നവയും പ്രധാനം ..നാലാം ടീം ആയി ഇരിക്കുന്ന ഞങ്ങളുടെ മുന്നിലെ കഴക്കൂട്ടം ടീം ഉത്തരങ്ങള്‍ പറയാതെ ഇരിക്കേണ്ടത് എന്‍റെ പ്രാര്‍ത്ഥനയിലെ പ്രധാന ആവശ്യമാണ് ..അങ്ങനെ മൂന്നു ചോദ്യങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്കുള്ള ആദ്യ ചോദ്യം ..ഗാന്ധിജി ഇന്ത്യയില്‍ വെച്ച് പങ്കെടുത്ത ആദ്യ സമര പരിപാടി ഏതു,..പൂര്‍ണമായി ഉറപ്പില്ലാത്ത ഉത്തരമായിരുന്നിട്ടും ഞാന്‍ 'ചമ്പാരന്‍' എന്ന ഉത്തരത്തെ വിശ്വസിച്ചു.ആ വിശ്വാസം തന്നെ ശരിയായപ്പോള്‍ മുതല്‍ ഞങ്ങള്‍ അവിടെ ഒന്നാം സ്ഥാനക്കാരായി മാറുകയായിരുന്നു .ജ്യോതിനിലയം ഞങ്ങള്‍ക്ക് പിന്നിലായി രണ്ടാമതെത്തി...

അന്‍പതാം സ്വാതന്ത്ര്യദിനാഘോഷം അങ്ങനെ അവിസ്മരണീയമായി..ഇന്ത്യന്‍ എക്സ്പ്രസ്സ്‌ പുറത്തിറക്കിയ india at 50 എന്ന പുസ്തകം ഒന്നാം സ്ഥാനക്കാരെ തേടിവന്നു..ഒപ്പം ക്യാഷ് പ്രൈസും..അങ്ങനെ ആ ഒരു വര്‍ഷം കുറച്ചു കാശു സമ്പാദിക്കാന്‍ കഴിഞ്ഞു എന്നത് സ്വാതന്ത്ര്യദിന ആഘോഷങ്ങളില്‍ അന്‍പതാം വര്‍ഷത്തെ വേറിട്ട്‌ നിര്‍ത്തുന്നു

പിന്നെ ഇപ്പോള്‍ അറുപത്തി നാലാമത് സ്വാതന്ത്ര്യദിനം എത്തുമ്പോള്‍ അന്ന് പ്രശ്നോത്തരിക്കു വേണ്ടിയാണെങ്കിലും പഠിച്ച സ്വാതന്ത്ര്യസമരത്തിന്‍റെ വീര ചരിത്രങ്ങള്‍ അതിലും ഗൗരവത്തോടും ഒപ്പം ആവേശത്തോടും ഇവിടെ പ്രവാസലോകത്ത് ഓര്‍ക്കാന്‍ കഴിയുന്നു..എന്നിലെ ചരിത്രബോധം അതിനെ എല്ലാവ്യപ്തിയോടും കൂടി പടിപ്പിച്ച അധ്യാപകന്‍ ശ്രീ രാജശേഖരന്‍ സാറിനും ഭാരത് ട്യൂഷന്‍ സെന്‍ററിലെ ഉണ്ണികൃഷ്ണന്‍ സാറിനും ഈ ഓര്‍മകളിലൂടെ നന്ദി പറയാനാകുന്നു..

അന്ന് പതിനായിരങ്ങള്‍ ജീവന്‍ കൊടുത്ത് നേടിയ സ്വാതന്ത്ര്യം ,അന്ന് പടിയിറക്കിവിട്ട കച്ചവടക്കാര്‍ രൂപം മാറിയ ഭരണാധികാരികള്‍ ..ഇന്ന് അവരെ തന്നെ കച്ചവടത്തിനായി ചുവന്ന പരവതാനി വിരിച്ചു സ്വീകരിക്കുന്ന ഈ ദിവസങ്ങളില്‍ നടന്നതിലും വലിയൊരു സ്വാതന്ത്ര്യസമരം ആവശ്യമായി വരുമോ എന്ന് ഭയാശങ്കകളോടെ ഓര്‍ക്കുന്നു.. രാജ്യത്തിന്‍റെ സംസ്‌കൃതിയിലും പരമാധികാരത്തിലും ബോധം പുലര്‍ത്തുന്ന ഒരു ജനതയുടെ സചേതനമായ സാന്നിധ്യം ഭാരതത്തിന്‍റെ ഇനിയുള്ള പുരോഗതിക്ക് കരുത്തു പകരട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ ..