Thursday, January 21, 2016

വിളക്കിത്തല നായര്‍



അല്ലാ..എന്താ ഈ വിളക്കിത്തല

ഓ ഇനിയിപ്പം അതിന്റെ പുറകിലെ ചരിത്രമൊന്നും തപ്പാന്‍ വയî..സംഭവം ഇതെനിക്കനുഭവിച്ചു തന്ന ജാതിയാണു.

അനുവദിച്ചു തന്നതോ ..അതാരാണു..

ഹി ഹി ആരു തരാന്‍..കാര്യം ഞാനിതറിഞ്ഞത് ആറിലോ ഏഴിലോ ആണു.അന്നു എന്തൊ ഒരു ആശ്വാസമായിരുന്നു.എന്താടാ അത്ര മോശമല്ലാത്ത വാക്കല്ലെ..ഈ മീന്‍തല പോലെയൊക്കെ തോന്നുമെങ്കിലും .പെട്ടെന്നൊരന്തസ്സ് വന്നപോലെ.


അതെന്തേ.

ഹും .അമ്പട്ടന്‍ എന്നതിനേക്കാളൂം ഭേദമല്ലെ ഈ വിളക്കിത്തല.വേറോരു സംഗതിയുണ്ട്.ഈ ചിന്തകളുടെയൊക്കെ ഒരു പോക്കെ.വിളക്കിത്തല എന്ന വാക്കിന്റെ അര്‍ഥം എനിക്ക് മനസ്സിലാകാത്ത പൊലെ മറ്റുള്ളവര്‍ക്കും മനസ്സിലാകില്ല എന്നായിരുന്നു ചിന്ത..ആ വിശ്വസത്തില്‍ കുറച്ച് പേരോടൊക്കെ പറഞ്ഞു.പക്ഷെ അറിയാവുന്ന ചിലരുണ്ട്..അവരു പക്ഷെ ഞാന്‍ കരുതിയതിനു അപ്പുറമൊന്നും കടന്നു പെരുമാറിയില്ല.ഇടയ്ക്കിടയ്ക്ക് ഞാന്‍ മറന്നാലും ആവര്‍ എന്നെ ഓര്‍മിപ്പിക്കും.നീയൊന്നും പറയണ്ട. നിനക്കതിനു വോയ്സില്ലാ എന്ന മട്ടില്‍ .....

മനസ്സിലാകാത്തവരോടൊക്കെ ഞാന്‍ എന്റെ വിശദീകരണക്കുറിപ്പിറക്കി. അതീ നായരില്‍ കുറഞ്ഞൊരു സാധനമാണെന്നും കണ്ടാല്‍ നായരെപ്പോലെയൊക്കെയിരിക്കുമെന്നും പറഞ്ഞു തട്ടിമുട്ടി നിന്നു..
വിശ്വവിഖ്യാതവികാരമായ പ്രണയത്തിന്റെ ലഹരി പകര്‍ന്നു എന്റെ ഓരം ചേര്‍ന്നു നിന്നവള്‍ , പ്രണയം പറയാതെ പറഞ്ഞു കളിച്ചിട്ടൂം പൊരാതെ ഒരു ദിവസം അതങ്ങു വിസ്തരിച്ചു പറഞ്ഞു.പറഞ്ഞു കഴിഞ്ഞപ്പൊള്‍ പിന്നെ അടുത്തതെന്തെന്നായി.

വിവാഹമെന്നൊരാത്യന്തിക ലക്ഷ്യത്തിലേക്കെത്തുവാന്‍
ആവില്ല യെന്നു മൊഴിഞ്ഞുടനെ
യവള്‍ പിന്നെയൊരു വീണ്ടു വിചാരത്തില്‍
വേറൊന്നും കരുതരുതേയൊന്നൊരാമുഖത്തില്‍
മൊഴിഞ്ഞു .."എന്താ ചേട്ടന്റെ ജാതി...".

അന്നെനിക്കു ഇതിലും കൂടുതല്‍ ചിരി വന്നു. ഇന്നും പക്ഷെ ചിരി കൂട്ടാം അവളെ കുറച്ചു കൊണ്ട്....

അന്നും എതാണ്ടിങ്ങനെയൊക്കെ തന്നെ മറുപടി കൊടുത്തു. പാവത്തിനോട് “ജാതിയൊക്കെ നോക്കി വെണ്ടേ ഇഷ്ടപ്പെടാന്‍ എന്നു ചോദിക്കുമ്പോള്‍ ” ..എന്റെ മനസ്സില്‍പിന്നെപ്പൊഴോ അവള്‍ എനിക്കു ചാര്‍ത്തി തന്ന ‘വേദനിപ്പിച്ചു സന്തോഷിക്കുന്ന ആ ജീവിയുടെ’ സ്വഭാവമായിരുന്നിരിക്കണം..പക്ഷെ എന്റെ വേദന ..അതുണ്ടായില്ല..കാരണം അന്നു ഞാന്‍ പുഞ്ചിരിച്ചിരുന്നു..

അതെ ..സെന്റിമെന്റ്സ് വിട്..തനിക്കെങ്ങനെ അറിയാം ..ഈ കണ്ടാല്‍ നായരെപ്പോലെന്നൊക്കെ....

പിന്നല്ലാതെ. ചിലേടത്തൊക്കെ അങ്ങനെ തന്നെ..നായരു വാലും വെച്ചാ നടത്തം.കാര്യം നല്ല ജീവിതസാഹചര്യവും വിദ്യാഭ്യാസവുമൊക്കെ കാണും.ജാതി വെളിപ്പെടുന്ന തരത്തില്‍ ബന്ധുക്കളെയൊന്നും അങ്ങനെ അടുപ്പിക്കില്ല.ഞാന്‍ മനസ്സിലാക്കിയതില്‍ വെച്ചു ഈ ചിട്ടകളിലൊന്നും..അതീ കല്യാണത്തിനും മരണത്തിനുമൊക്കയല്ലെ ഈ വിത്യാസങ്ങള്‍ ഒക്കെ വരുന്നത്.വലിയ മാറ്റങ്ങള്‍ ഒന്നുമില്ല...കുടുംബത്തില്‍ തന്നെയുണ്ട് ഈ വാലും വെച്ചു അങ്ങനെ നടക്കുന്നവര്‍ .

അല്ല ഈ നായര്‍ എന്നതു വാലാണെങ്കില്‍ ഈ വിളക്കിത്തലയെ തനിക്കു അങ്ങു ഉടലാക്കിക്കൂടേ.

ഹാ അതു വെണേല്‍ നൊക്കാം ...പക്ഷെ ഈ ഇനത്തില്‍ വേറേയും ഉണ്ട്..വെളുത്തെടത്തു നായര്‍ തുടങ്ങി..അങ്ങനെയാകുമ്പോള്‍ അവര്‍ക്കും ഉടലുള്ള നായര്‍ എന്നു പറയാമല്ലോ.ഒറിജിനല്‍ നായര്‍ ഉടലില്ലാത്ത നായര്‍ .അല്ലെങ്കില്‍ വെറും നായര്‍ .

 എന്താടൊ ഒരു പരിഹാസരസം.

അതുണ്ടാകും..അതുണ്ടാകണമല്ലൊ...അല്ലേല്‍ മനുഷ്യന്‍ എന്നൊരു ജാമ്യമെടുക്കാം ...അതു വേറെ രസം..നീ ആലോചിച്ചിട്ടുണ്ടൊ ...പലയിടത്തും വര്‍ത്തമാനങ്ങളിലെ അവസാന വരി ‘മനുഷ്യരല്ലേ’ എന്നതാകുന്നത്..ദൈവമൊന്നുമല്ലല്ലോ ശരി മാത്രം ചെയ്യാന്‍ , അതെന്താടാ അങ്ങനെ .ശരി മാത്രം ചെയ്യാന്‍ കുറെ ദൈവങ്ങളും തെറ്റുകള്‍ ചെയ്യാന്‍ കുറെ മനുഷ്യരും.എന്തായാലും കൊള്ളാം ഓരൊ നിര്‍വചനങ്ങള്‍ കൊടുക്കാന്‍ കഴിയുന്നതുകൊണ്ട് നമ്മളൊക്കെ ഇങ്ങനെ ജീവിച്ചു പോകുന്നു...
ആരുടെയൊക്കെയൊ കഴിവുകേടുകള്‍ കൊണ്ട് ആരൊക്കെയൊ പടച്ചവനാകുന്നു..

ഹും...      എന്നെക്കൊണ്ട് തത്വചിന്ത എന്നൊക്കെ പറയിക്കാനല്ലേ..കളിയാക്കിയാനെങ്കിലും അവന്റെയൊരു തത്വശാസ്ത്രം എന്നു പറഞ്ഞാല്‍ അതും ഒരു അംഗീകാരമായി ചൂടും നീ...

 ആലു മുളച്ചാല്‍ അതും തണല്‍ ലൈന്‍...അല്ലെ...

അതു ശരിയാണു..ഇന്നെല്ലാം പരസ്യമല്ലെ...പലപ്പോഴും ഇങ്ങനെ യൊരു മാര്‍ഗം ഞാനും കൊണ്ടു നടക്കാറുണ്ട്. സ്വയം സമധാനിപ്പിക്കാനുള്ള ഓരൊ വഴികള്‍ ...അല്ലെങ്കിലും ഈ ലോകത്ത്   തെറ്റുകളായി ഒന്നുമില്ലെന്നു പല അനുഭവങ്ങളും പഠിപ്പിച്ചതാണു. ഓരൊരുത്തര്‍ക്കും ഓരൊ ശരി..പറഞ്ഞു വരുമ്പോള്‍ നീയും സമ്മതിക്കും.തമ്മില്‍ ചേരാത്ത കുറെ ശരികളൂമായി കിടന്നു കടിപിടികൊള്ളാന്‍ കുറെ മനുഷ്യര്‍ ..അതിന്റെ നല്ല ഭാഗം പകുത്തെടുക്കാന്‍ കുറെ ദൈവങ്ങളും...
                         ഇവിടെ ജീവിക്കുമ്പോള്‍ എന്താ എന്റെ പ്രശ്നമെന്നാകും..എന്റെ സ്വതന്ത്രമായ ശ്വാസോച്വാസത്തെ പൊലും ഹനിക്കുന്ന ചിലരുടെ ശരികള്‍ , അവയൊക്കെ നിരന്തരം ഉണ്ടാക്കുന്ന ദഹനക്കേട് .പ്രശ്നങ്ങള്‍ക്കു കാരണം വെറേ വേണ്ടല്ലൊ...ചവച്ചരച്ചിലും വെള്ളം കുടിക്കലും ദഹനക്കേടുകളൂമായി ജീവിതം ആരൊക്കെയൊ ചേര്‍ന്നപഹരിക്കുന്നതിന്റെ അസ്വസ്ഥത.
 അപ്പൊഴൊക്കെയും ലക്ഷ്യം ഒരു പ്രശ്നമാണു.ഒരു ലക്ഷ്യമില്ലാതെ അലയുക എന്നതു പലരുടെയും പ്രശ്നമായി കേട്ടിട്ടൂണ്ട്.എന്താണു എന്റെ ലക്ഷ്യം ചിലപ്പൊള്‍ അതു മരണമായി തോന്നാം. അതിനിടയില്‍ ജീവിച്ചു തീര്‍ക്കുക എന്ന ചിന്തയില്‍ ഇത്തരം അസ്വസ്ഥതകള്‍ക്കു വലിയ സ്ഥാനം കല്‍പ്പിക്കേണ്ടതില്ല..എങ്കിലും ചിലതുണ്ട്.ചില തൊന്നലുലകളുണ്ടാക്കുന്നവ...അവയെ കെട്ടു പൊട്ടാതെ അക്രമാസക്തരാക്കാതെ പിടിച്ചു നിര്‍ത്തുക , അതില്‍ എത്ര മാത്രം വിജയിക്കുന്നു എന്നതില്‍ ഒരുപക്ഷേ എന്റെ മരണം എഴുതിവെച്ചിട്ടൂണ്ടാകാം .ശാന്തനായോ ഭ്രാന്തനായോ മരിക്കുക എന്നത് കാലം ഇനിയും വ്യക്തമാക്കേണ്ടതാകുന്നു..

        ബോധം അതിന്റെ യഥാര്‍ഥരൂപത്തിലേക്കു വഴിമാറുന്ന സമയം. അഞ്ചും ആറും വയസ്സുള്ളപ്പോള്‍ നഗ്നതയുടെ വ്യാഖ്യാനിക്കപ്പെട്ട നാണക്കേടിനെ ആറിയും മുന്‍പെ എന്റെ സഹപാഠികള്‍ക്കിടയില്‍ ഞാന്‍ വിവസ്ത്രനാക്കപ്പെട്ടു.അര്‍ഥമറിയാത്ത പല വാക്യങ്ങള്‍ക്കിടയിലും ആവര്‍ത്തിച്ചു കേട്ട അമ്പട്ടന്‍ എന്ന പദത്തിന്റെ ഏതക്ഷരത്തിനാണു അഭംഗി എന്നു ചിന്തിച്ചുറക്കം കളഞ്ഞ രാത്രികളോ മൌനിയായ ദിനങ്ങളോ അന്നു അനവധിയായിരുന്നു.

 സൈനിക് സ്കൂള്‍ വിട്ടു വരുന്ന വഴിയരികില്‍ പെട്ടിക്കടയിലെ തണൂത്ത ഒരു രൂപയുടെ സ്ക്വാഷ് കലക്കിയ വെള്ളത്തിനും രാത്രികളില്‍ അവസാനിക്കുന്ന സൈക്കിള്‍ ചക്രങ്ങളൂടെ ശബ്ദത്തിനൊപ്പം മുന്നിലെത്തുന്നു കപ്പലണ്ടിപ്പൊതിയ്ക്കുമൊക്കെ ഞാന്‍ കടപ്പെട്ടത് ഈ പദത്തോടായിരുന്നു എന്നു തിരിച്ചറിയുമ്പോഴേക്കും ഒളിപ്പിച്ചുവെക്കേണ്ട ഏറ്റവും അത്യാവശ്യമായൊരു പദമായി മാറി...
................................................................................................................................................................
...................................................................................................................................................................

Friday, December 30, 2011

ഹാ മരണമേ....


മരണത്തോട് വെറുപ്പോ ഭയമോ തോന്നിയിട്ടില്ല..പിന്നെ മരണം കൊണ്ട്, മരിച്ചയാളുടെ ആശ്രിതര്‍ക്കുണ്ടാകുന്ന വിഷമതകള്‍ എപ്പോഴൊക്കെയോ എന്നെയും വിഷമിപ്പിച്ചിട്ടുണ്ട്...എങ്കിലും മരണത്തിനും വല്ലാത്തൊരു ഭംഗിയുണ്ടെന്നാണെന്‍റെ പക്ഷം ..ചില ചലച്ചിത്രങ്ങളില്‍ മരണം അതി സുന്ദരമായി കടന്നു വരുന്നു..ചില ചിത്രങ്ങളില്‍ കഥ പറഞ്ഞു വല്ലാതെ കുരുക്കില്‍ പെട്ടു പോകുന്ന കഥാകൃത്തിനു ആശ്വാസമായി മരണം വര്‍ത്തിക്കുന്നു.ഈയിടെ കണ്ട പ്രണയം എന്ന ചിത്രം അങ്ങനെ ഒന്നായി തോന്നി.സുന്ദരമായ ചില സ്വപ്നങ്ങള്‍ വര്‍ണിച്ചു തീരുമ്പോള്‍ കഥാകാരനു അവിടെ ഒരാളുടെ മരണം ആശ്വാസമാണ് .അവിടെ പക്ഷെ മരണത്തിനു പര്യായപദം  കൊലപാതകമെന്ന് മാത്രമായിരുന്നു .

.                                                                ചിലനേരങ്ങളിലെ  ചിന്തകളില്‍  ഞാന്‍ ഇപ്പോള്‍ മരിക്കാന്‍ യോഗ്യനാണോ എന്ന വിഷയം കടന്നു വന്നിട്ടുണ്ട്..ജീവിതത്തില്‍ അധികം അപകടങ്ങളില്‍ ഒന്നും ഞാന്‍ പങ്കാളിയായിട്ടില്ല. എന്ന് വെച്ച് അതിന്‍റെ അഹങ്കാരമൊന്നും ഇതുവരെ തോന്നിയിട്ടുമില്ല...എന്നാലും ഉണ്ടായ ചില നിസാര അപകടങ്ങള്‍  , അതൊക്കെ കഴിഞ്ഞിട്ട് നടത്തുന്ന കണക്കെടുപ്പുകളില്‍ ഓരോന്നിനും അതിന്‍റെതായ കാരണങ്ങളും കിട്ടിയിട്ടുണ്ട്.അങ്ങനെ അകാരണമായി യാതൊന്നും നടന്നിട്ടില്ല എന്ന് എനിക്ക് പറയാന്‍ ആകുന്ന പോലെ, അകാരണമായി ഒന്നും നടക്കുന്നില്ല എന്നു പൊതു പ്രസ്താവനയും നടത്താം .അത് ഗീതയെ ഓര്‍മിപ്പിക്കും..സംഭവിക്കുന്നതെല്ലാം നല്ലതിന് ........
                                      
                                                           മറ്റുള്ളവരുടെ മരണങ്ങള്‍ .ഇന്നിപ്പോള്‍ അത് ഞാന്‍ അറിഞ്ഞു എന്നറിയിക്കുന്നതു പോലെ ബസ്സിലും പ്ലസ്സിലും ഫേസ്‌ ബുക്കിലും ഓരോ പോസ്റ്റുകള്‍ ആയി മാറേണ്ടതുണ്ട്..അല്ലെങ്കില്‍ ആരെങ്കിലും പതിപ്പിക്കുന്നതിനെ പങ്കു കൊള്ളണം..അല്ലെങ്കില്‍ ഒരു ആദരാജ്ഞലികള്‍ എഴുതണം .. അതൊരു അലിഖിത നിയമമായി മാറുകയാണോ....!!! കാരണം ഇതില്‍ ഏതെങ്കിലും ഒന്ന് എനിക്കും ചെയ്യാതിരിപ്പാനാവതില്ല......
                          
                                                      ഇന്നീ വെള്ളിയാഴ്ച പകലില്‍ നീണ്ട  ഉറക്കവും കഴിഞ്ഞു പതിനൊന്നു മണിക്ക് അടുത്ത പള്ളിയിലെ നിസ്‌കാരവര്‍ത്തമാനവും കേട്ട് വിശന്ന വയറുമായി മരണത്തെ ക്കുറിച്ച് പ്രസ്താവനകള്‍ നടത്താന്‍ എന്താ കാരണം ..അതും ഒരു മരണമാണ്..ഇന്നു രാവിലെ  ഫെസ്ബുക്കിലെ ചന്തവിള പേജില്‍  ഭാസ്കരന്‍ മുതലാളി മരിച്ച വിവരം കണ്ടു...അതില്‍ തന്നെ കണ്ട ആദരാജ്ഞലികള്‍ എന്ന പദം കോപ്പിയെടുത്തു താഴെ പതിക്കണമേന്നേ ഉണ്ടായിരുന്നുള്ളൂ ..എങ്കിലും വെള്ളയും വെള്ളയുമായി , സുന്ദരമായ മുഖവുമായി ചന്തവിള മേലേമുക്കിനു സ്വന്തമായുണ്ടായിരുന്ന മുതലാളിയുടെ   മരണം ആദ്യം തോന്നിച്ചത് ഒരു നെടുവീര്‍പ്പായിരുന്നു.. 
                                 
                                                      ഗൃഹാതുരത്വം എന്ന ഈ കാലഘട്ടത്തിലെ ഏറ്റവും പ്രചാരമുള്ള പദം ..എന്‍റെ നാടിന്‍റെ ഓര്‍മകളില്‍ എന്നും നിറയുന്ന ചില മുഖങ്ങളുണ്ട്..ചില പേരുകളുണ്ട് , അതില്‍ ചില കൗതുകങ്ങളുണ്ട്. പാക്കരന്‍ മുതലാളി എന്നായിരിക്കണം ഞാന്‍ ഏറ്റവും കൂടുതല്‍ കെട്ടിട്ടുള്ളത്..ഇടയ്ക്കെപ്പോഴോ ചില സംസാരങ്ങളില്‍ ഭാസ്കരന്‍ മുതലാളി എന്നു കൃത്യമായി ഉച്ചരിച്ചപ്പോള്‍ എന്തിനാ എനിക്ക് നാണക്കേട് തോന്നിയത്‌..?  ഇവന്‍ വലിയ പരിഷ്കാരിയെന്നു , കേട്ട് നില്‍ക്കുന്നവര്‍ക്ക് തോന്നുമോ എന്ന പേടിയാണോ...ഇതെല്ലാം ഓരോ പ്രായത്തില്‍ എന്നെ ഭരിച്ച അപകര്‍ഷതാ ബോധത്തിന്‍റെ പല മുഖങ്ങളായിരുന്നു.. 
                                                   
                                                  ഇങ്ങനെ ചില വ്യക്‌തികള്‍  ..എന്‍റെ നാടിന്‍റെ ഓര്‍മകളില്‍ , എന്നില്‍ എപ്പൊഴോ പതിഞ്ഞ ചില രൂപങ്ങള്‍..പേരുകള്‍..
മമ്മാസിന്‍ /മമ്മാസ്യന്‍ ..കിഷോള്ള ..പിന്നെ ചില ഇരട്ടപ്പേരുകള്‍ ..ഇരട്ട പ്പേരു പറഞ്ഞു ഇനിയും ആര്‍ക്കെങ്കിലും ഒക്കെ ഉണ്ടാകാനിടയുള്ള വേദനയെകൂടി വില്‍പ്പനയ്ക്ക് വെക്കുന്നില്ല...പക്ഷെ ആ പേരുകള്‍ പോലെ മനോഹങ്ങളായ കലാസൃഷ്ടികള്‍ ഒരു പുസ്തകത്തില്‍ നിന്നും എനിക്ക് കിട്ടിയിട്ടില്ല...മുഹമ്മദ്‌ കാസിം ..കൃഷ്‌ണ പിള്ള ഇവരൊക്കെ വാമൊഴി വഴക്കത്തിന്‍റെ മനോഹര സൃഷ്ടികളായി മാറുമ്പോള്‍ എന്താ ഒരു ഭംഗി...

ഓരോ മരണവും  കൂടെക്കൂട്ടുന്ന കാലഘട്ടങ്ങള്‍, ഇവരാരും മഹാന്മാരോ , സാമൂഹ്യമായി ഉയര്‍ന്നു ചിന്തിച്ചിരുന്നവരോ  എന്നൊന്നും കണക്കെടുക്കുന്നില്ല..പക്ഷെ നിഷ്കള ങ്കമായിരുന്ന എന്‍റെ നാട്ടിന്‍പുറത്ത് ഇങ്ങനെ കുറച്ചുപേരുണ്ടായിരുന്നു ..അവര്‍ തീര്‍ത്ത ലോകം.അവരുടെ കുടുംബാംഗങ്ങള്‍..അവരുമായി ചേര്‍ന്ന് നിന്നിരുന്ന ചിലയാളുകള്‍..സുന്ദരമായിരുന്നു അത്..ഇന്നതിന്‍റെ ഓര്‍മയെക്കാളും സുന്ദരം ..

ഒരിക്കലും മറക്കാനാകാത്ത കഥാ പാത്രം . ഗോപാലന്‍ . ചന്തവിളയുടെ രാത്രികളെ ഇത്രയും ഊഷ്മളമാക്കിയ ഒരു വ്യക്തി ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്  എന്നിട്ടും അദ്ദേഹത്തിന് ഓര്‍മ നില്‍ക്കുന്ന ഒരു ഇരട്ടപ്പേരും ഉണ്ടായിരുന്നില്ല എന്നത് എന്‍റെ പരിമിതമായ അറിവാകാന്‍ സാധ്യതയില്ല..അങ്ങനെ ഒരു പേര് ഉണ്ടായിരുന്നില്ല എന്നു തന്നെ തോന്നുന്നു...ആ മനുഷ്യന്‍ നെഞ്ചും വിരിച്ചു നടന്ന ചന്തവിള റോഡിനു കാലം നല്‍കിയ നെഞ്ചുവിരിവ് അദ്ദേഹത്തിന്‍റെ ജീവനെടുത്തത്തിന്‍റെ വാര്‍ഷികം ഈ അടുത്ത മാസങ്ങളില്‍ എപ്പൊഴോ ആണ്...അവരൊന്നും, വികലമെന്നു എനിക്ക് തോന്നുന്ന ഈ ലോകക്രമത്തില്‍ രേഖപ്പെടുത്തി വെക്കാന്‍ യോഗ്യതയില്ലാത്തവരായിരിക്കണം...

ഓരോ മരണങ്ങള്‍ ..നല്ലൊരു ജീവിതകാലം ജീവിച്ചു തീര്‍ത്തു ഒരു കാലഘട്ടം തങ്ങളുടേതാക്കി മരണപ്പെട്ടു പോകുന്നവരെ കുറിച്ച് ആരും ആത്മാര്‍ഥമായി സങ്കടപ്പെടാറില്ല. കാരണം അവരൊക്കെ ഇനി മരിക്കേണ്ടവരാണ്.. 

പകരം ജീവിക്കുന്ന തലമുറയില്‍ നിന്നും ഇങ്ങനെ വര്‍ണിക്കാന്‍ ഓരോ കഥാപാത്രങ്ങള്‍ രൂപപ്പെടട്ടെ... പഴമയെ വല്ലാതെ പുണരുകയും അതില്‍ ആവേശം കൊള്ളുകയും ചെയ്യുന്ന എന്‍റെ രോഗം ആ  കഥാപാത്രങ്ങളെ കാണുന്നതില്‍ നിന്നും എന്നെ തടയാതിരിക്കട്ടെ....

Saturday, August 21, 2010

ശ്രീവിലാസം 10 ..ഓണത്തിന്‍റെ പുതിയ ഓര്‍മകള്‍ സൃഷ്ടിക്കാം

                                                  ഐതിഹ്യങ്ങള്‍  കൊണ്ട് മെനഞ്ഞതെങ്കിലും ഓര്‍ക്കാനിഷ്ടപ്പെടുന്നതും സങ്കുചിതമായല്ലാതെ  ചിന്തിക്കാന്‍ കഴിയുന്നതുമായ ഒരു ആഘോഷം.ജനിച്ച നാള്‍ മുതല്‍ കേട്ട ഓണത്തിന്‍റെ ഓര്‍മകളായിരുന്നു  നിറയെ.ഓണം ആഘോഷിക്കുന്നത് മഹാബലിയുടെ ഓര്‍മയിലെങ്കില്‍ അത് ആഘോഷിക്കുന്നവര്‍ക്ക് തങ്ങളുടെ കഴിഞ്ഞകാലങ്ങളെ  ഓര്‍ക്കാനുള്ള വകയായി.വര്‍ത്തമാനത്തില്‍ ജീവിക്കുന്ന മലയാളിക്ക് ഓണത്തിന്‍റെ ആഘോഷം കൂടുതല്‍ ഹൃദ്യമാകുന്നതു ഇതുകൊണ്ടായിരിക്കും.ഓണത്തിന്‍റെ ആഘോഷങ്ങളെയും ചടങ്ങുകളെയും പുനരാവിഷ്കരിക്കാന്‍ യുവത്വം ആഗ്രഹിച്ചാലും അതിനു വേണ്ട ഉപദേശങ്ങള്‍ നല്‍കാനോ ഈ ഓര്‍മകളില്‍ വിഹരിക്കുന്നവര്‍ ശ്രമിക്കാറില്ല.ഒന്ന് മിനക്കെടാന്‍ തയ്യാറാകാതെ റെഡിമെയ്ഡ്  വിഭവങ്ങളെ പുല്‍കുന്നവരില്‍ മുന്‍പന്തിയിലും ഇത്തരക്കാരാണ് കൂടുതല്‍ .അപ്പോഴും അവര്‍ പറഞ്ഞുകൊണ്ടേയിരിക്കും "ഇതൊക്കെയെന്തര് ഓണം ഓണമൊക്കെ അങ്ങ് പണ്ട് "
                                                        ഇങ്ങനെയൊക്കെ കേട്ട് തഴമ്പിച്ചതു കൊണ്ടാകണം ഓണത്തെക്കുറിച്ച് വര്‍ത്തമാനകാലമെഴുതാന്‍ ആര്‍ക്കും കഴിയാതെ പോകുന്നത്.അങ്ങനെയെങ്കില്‍ എനിക്കും കാര്യങ്ങള്‍ വ്യത്യസ്തമാകാനിടയില്ല. പ്രിയപ്പെട്ട വല്യമ്മയുടെ ചിങ്ങം ഒന്നിന് സംഭവിച്ച വിയോഗം ഓണത്തിനോടനുബന്ധിച്ചു ഇവിടെ ഉണ്ടാകാനിടയുള്ള  സദ്യവട്ടങ്ങളില്‍ നിന്ന് വിട്ടു നില്ക്കാന്‍ പ്രേരിപ്പിക്കുന്നു എന്നത് ഒരു ഒഴികഴിവ് ആയി തോന്നാതേയുമില്ല.എന്നാല്‍ ഞാന്‍ പിന്മാറിയാല്‍ ഈ ഫ്ലാറ്റില്‍ അങ്ങനെയൊരാഘോഷം നടക്കാനിടയില്ല എന്നതു അല്‍പ്പം അഹങ്കാരത്തോടെയെങ്കിലും ഓര്‍ക്കുന്നു ..
                                                           ഓര്‍മ്മകള്‍ എഴുതാന്‍തുടങ്ങിയ ബ്ലോഗു പേജില്‍ ഓണത്തിന്‍റെയും ഓര്‍മകള്‍ നിറയ്ക്കേണ്ടതു ആവശ്യമായിരിക്കാം .എങ്കിലും ഇപ്പോള്‍ എന്നെ സന്തോഷിപ്പിക്കുന്നത് എന്‍റെ കേരളത്തിലെ ചില കാഴ്ചകളാണ്.സഹകരണസംഘങ്ങളിലും മാവേലിസ്റ്റോറുകളിലും കാണുന്ന നീണ്ട നിര,പാവങ്ങള്‍ക്ക് ഹൃദ്യമായ ഒരു ഓണം എന്ന് പ്രഖ്യാപിക്കുന്ന ഒരു മന്ത്രി.അത്തരം വരികളില്‍ മറവിയിലേക്ക് പോയ റേഷന്‍കാര്‍ഡുകളുമായി ഐ എ എസ് കാരുമുണ്ടെന്നു മറ്റൊരു മന്ത്രി.കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്.കെട്ടിക്കിടന്നു നശിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പോലും പാവങ്ങള്‍ക്ക് നല്‍കാനാകില്ല എന്ന് പറഞ്ഞു  ദരിദ്ര നാരായണന്‍മാരുടെ നാട്ടിലെ ഒരു മന്ത്രി ജീവിക്കുമ്പോള്‍ ഇത്തരം ശ്രമങ്ങള്‍ എന്നെ സന്തോഷിപ്പിക്കുന്നു .
                                                                ഒപ്പം അത്രയേറെ ഇല്ലെങ്കിലും തരിശായി കിടന്ന കുറെ കൃഷിഭൂമിയില്‍ കൃഷിനടക്കുന്നു ,പുത്തരിക്കണ്ടം മൈതാനത്തിന്‍റെ  കുറച്ചു ഭാഗത്തു കൃഷിയിറക്കുന്നു.മേയറും മന്ത്രിയും എം എല്‍ എ മാരും കൂടി അത് കൊയ്യാനിറങ്ങുന്നു.വേറൊരു ദിക്കില്‍ അച്ഛന്‍റെ ഓര്‍മകളില്‍ പ്രചോദനം കൊണ്ട് നടന്‍ കൃഷ്ണപ്രസാദ്‌ കൃഷിയില്‍  സന്തോഷം കണ്ടെത്തുന്നു.അങ്ങിങ്ങായി കുറച്ചു പഞ്ചായത്ത് എങ്കിലും ഓണത്തിന് ആവശ്യമായ വിഭവങ്ങള്‍ കൃഷി ചെയ്തു ഓണം കാര്‍ഷികവിളവെടുപ്പ് ഉത്സവമായി ആഘോഷിക്കുന്നു.വടക്ക് ചില സ്ക്കൂളില്‍ കുട്ടികള്‍ കൃഷി ചെയ്തു അവരവുടെ വീട്ടിലേക്കുള്ള പച്ചക്കറികള്‍ ഉണ്ടാക്കുന്നു ..ഇതൊക്കെ ഈ ഓണദിനങ്ങളില്‍ ആവേശം പകരുന്നു ..ഒപ്പം ഇതിനൊക്കെ വിപുലമായ തുടര്‍ച്ചകളെ ആഗ്രഹിക്കുകയും അങ്ങനെ സ്വപ്നം കാണുകയും ചെയ്യുന്നു,
            പ്രവാസം കൊണ്ട് നേടിയ സ്വന്തം മണ്ണിനോടുള്ള സ്നേഹം, ആവേശം ഇതൊന്നും ഓണത്തിനും വ്യത്യസ്തമല്ല.മതസൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമായാണ് ഓണം കരുതുന്നത്..എന്നാല്‍ അതും ഓര്‍മ്മകള്‍ മാത്രമാണോ  എന്നും സംശയിക്കാം.എങ്കിലും എല്ലാവരും ഓണം ആഘോഷിക്കുന്നു..സ്മരണകള്‍ അയവിറക്കുന്നു.കാണം വിറ്റും ഓണമുണ്ണണം എന്നതിനു പുറകില്‍ ഒരു പക്ഷെ ദാരിദ്ര്യത്തിനിടയില്‍ വര്‍ഷത്തില്‍ ഒരുദിവസം ഉണ്ടാകുന്ന സമൃദ്ധി യോടുള്ള കൊതിയാകാം.
                       സര്‍വ്വീസ്‌ സഹകരണബാങ്കിലെ ഓണച്ചന്തയില്‍ നിന്ന് വാങ്ങിതരുന്ന ഒരു ജോഡി ഷര്‍ട്ടും പാന്‍റും ഇന്നും പ്രിയങ്കരമാകുന്നതു യൂണിഫോര്‍മുകള്‍ക്കിടയില്‍ നിന്ന് വര്‍ണ്ണവസ്ത്രത്തിലേക്ക് എത്തുന്നതിന്‍റെ സന്തോഷംകൊണ്ടാണ് .
                   അയല്‍പക്കങ്ങളിലേക്കും ബന്ധുവീടുകളിലേക്കും എത്തിക്കാന്‍ ഉണ്ണിയപ്പവും അച്ചപ്പവും ഉണ്ടാക്കാന്‍ ഉത്രാടരാത്രികളില്‍ അമ്മ തിരക്കുകൂട്ടുന്നതും ഓണത്തിന്‍റെ മധുരമാണ് ,
                   ഓണം സ്പെഷ്യല്‍ തിരക്കുകളില്‍ തിരുവോണം പുലര്‍ച്ചെ വരെ അച്ഛന്  കട തുറന്നുവെക്കേണ്ട തിനാല്‍ വീട്ടില്‍ അമ്മക്ക് കൂട്ടായി ഉണര്‍ന്നിരിക്കെണ്ടതു എന്‍റെ ജോലിയായത് ,പിന്നെ പിന്നെ പലഹാരങ്ങളുണ്ടാക്കാന്‍ തുടങ്ങിയതും കടുത്തചൂടിലും പുകയടുപ്പില്‍ പതിഞ്ഞിരിക്കുന്ന ഉണ്ണിയപ്പചട്ടിയില്‍ തിളച്ചു മറിയുന്ന എണ്ണയില്‍ , ഇന്ന് പക്ഷെ ആ ദിനങ്ങളുടെ ഓര്‍മകളാകാം തിളച്ചു മറിയുന്നത് 
                   തിരുവോണദിവസം തോലുമാടന്മാര്‍ വന്നിരുന്നു അവരുടെ മുഴക്കുന്ന പാട്ടകളുടെ ശബ്ദം ..ഉണങ്ങിയ വാഴത്തണ്ടുകള്‍ ചേര്‍ത്തു വെച്ച് കെട്ടിയ രൂപം ..ആ കൂട്ടത്തില്‍ കൂടാന്‍ കൊതിച്ചു എങ്കിലും അതൊരു മോഹം മാത്രമാക്കി അമ്മ ഒതുക്കി..
                 പിന്നെ പിന്നെ റോഡില്‍ രാഗം ക്ലബിന്‍റെ ഓണാഘോഷങ്ങളായി ..ട്യൂട്ടോറിയല്‍ സാറന്മാര്‍ അനില്‍ സാറും ബിനു സാറുമൊക്കെ  ക്ലബ്‌ ഭാരവാഹികളായി നിറഞ്ഞു നില്‍ക്കുന്നത് കണ്ടപ്പോള്‍ ഒരിക്കല്‍ അത് പോലെ ആകണമെന്നതായി ഏറ്റവും വലിയ ചിന്ത.പരിപാടികള്‍ക്കൊടുവില്‍ ഓണാശംസപറയാന്‍ വരുന്ന സുന്ദരന്‍ കഷണ്ടിതലയുള്ള ആദ്യം പഞ്ചായത്തു പ്രസിഡണ്ടും പിന്നീട് മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും ആയ കാട്ടായിക്കോണം അരവിന്ദനും കവിതയും സാഹിത്യവുമായി എത്തുന്ന കാര്യവട്ടം ശ്രീകണ്ഠന്‍ നായരും .ഇവരെയൊക്കെ യാകും ഞാന്‍ മാവേലിയെക്കാള്‍ കൂടുതല്‍ കാത്തിരുന്നിട്ടുണ്ടാകുക
                     ഓര്‍മകള്‍ക്ക് കൂടി ദാരിദ്ര്യമാണോ എന്ന് കരുതി തുടങ്ങിയ വരികളാണ് ..പക്ഷെ ഇത് അടുത്ത വിമാനം പിടിച്ചു നാട്ടില്‍ പോകാന്‍ തോന്നുന്ന അവസ്ഥയിലായി...അങ്ങനെയങ്ങ് പോയാലോ എന്ന് പറഞ്ഞു പ്രാരാബ്ധങ്ങള്‍ ദേ ..വിളിക്കുന്നു ..അപ്പോള്‍ ഫ്ലൈറ്റ് ക്യാന്‍സല്‍ ...ഒരു ചെറിയ പുഞ്ചിരി മാത്രം...
                        പക്ഷെ ഒന്നുണ്ട് ..ഓര്‍മകളില്‍ നിലനില്‍ക്കുന്നതിലും എനിക്കിഷ്ടം ഓര്‍മകള്‍ നിര്‍മിക്കുവാനാണ്.അതിനു ഇപ്പോള്‍ ഈ എഴുത്ത് നിര്‍ത്തണം ..അടുത്ത ഫ്ലാറ്റില്‍ പോയി കണ്ണമ്പള്ളിയെ കണ്ടു സദ്യയുണ്ടാക്കാന്‍ കൂടാമോ എന്ന് ചോദിക്കണം..കലണ്ടറില്‍ ഓണം തിങ്കള്‍ ആയത് കൊണ്ട് ഞങ്ങളുടെ ഓണം വെള്ളിയാഴ്ച..അപ്പോള്‍ ഓണാശംസകള്‍ .... 

Saturday, August 14, 2010

ശ്രീവിലാസം 09.സ്വാതന്ത്ര്യദിനം

"പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ

നിങ്ങളോടൊപ്പം ഞാനും ഇന്ന് വളരെയധികം സന്തോഷത്തിലാണ്.മഹത്തായ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം ഇന്ന് അതിന്‍റ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്നു.ഈ വര്‍ഷം നമുക്ക് മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ് ,കാരണമറിയാമല്ലോ ..ഒരു മൂന്നു ആഴ്ച മുന്‍പ് നമ്മള്‍ മലയാളികളില്‍ ഒരാള്‍ ഇന്ത്യയുടെ പ്രഥമ പൗരന്‍ ആയിരിക്കുന്നു ,അതും പിന്നോക്ക സമൂഹത്തില്‍ പെട്ട ഒരാള്‍ ..കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ജൂലായ്‌ 25 നു കോട്ടയം കാരന്‍ ശ്രീ കെ ആര്‍ നാരയണന്‍ ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു ..അതു നമ്മുടെ മഹാത്മജി സ്വപ്നം കണ്ടതിന്‍റെ ഒരു സാക്ഷാത്കാരം കൂടിയാണ് .അതു സ്വാതന്ത്ര്യം കിട്ടി അന്‍പതാമത് വര്‍ഷത്തില്‍ ആയതു അതിന്‍റെ മധുരം ഇരട്ടിപ്പിക്കുന്നു.നമ്മുടെ കേരളം ഇപ്പോള്‍ ഭരതത്തിന്‍റെ നെറുകയില്‍ എത്തിയിരിക്കുന്നു..ഇന്ന് ഇപ്പോള്‍ ഈ ആഘോഷങ്ങള്‍ക്കായി നമുക്കൊപ്പം പങ്കു ചേര്‍ന്നത്‌ കഴക്കൂട്ടം റോട്ടറി ക്ലബിന്‍റെ അംഗങ്ങളും കൂടിയാണ്..അവര്‍ നമ്മുടെ ഈ സ്വാതന്ത്ര്യ ദിനം അവിസ്മരണീയമായ ഒരു അനുഭവമാക്കാന്‍ നിറയെ മല്‍സരങ്ങളും പരിപാടികളും ഒക്കെ ആസൂത്രണം ചെയ്തിട്ടുണ്ട്..അഡ്വക്കേറ്റു നാരായണന്‍ നായര്‍ നമ്മുടെ സ്കൂളിന്‍റെ ഒരു അഭ്യുദയ കാംക്ഷിയാണ്.ഇപ്പോള്‍ റോട്ടറി ക്ലബ്ബിന്‍റെ സാരഥിയായി ഇവിടെ അദ്ദേഹവും ഉള്ളത് നമുക്ക് കൂടുതല്‍ ആനന്ദം നല്‍കുന്നു. റോട്ടറി ക്ലബ്ബിന്‍റെ അംഗങ്ങളെ ഇവിടെ സ്വാഗതം ചെയ്യുന്നതോടൊപ്പം ഇവിടെ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുള്ള സമീപപ്രദേശങ്ങളിലെ സ്കൂളുകളായ മാധവ വിലാസം തുണ്ടത്തില്‍ ,ജ്യോതി നിലയം ,അല്‍ ഉതുമന്‍ ,കഴക്കൂട്ടം ഗവ:, നമ്മുടെ തന്നെ ഗേള്‍സ് ഇവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒപ്പം അധ്യാപകര്‍ക്കും സ്വാഗതം ആശംസിക്കുന്നു .ഒപ്പം എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍ "
കൃഷ്‌ണമ്മ ടീച്ചറിന്‍റെ വാക്കുകള്‍ ......അതിന്‍റെ തുടര്‍ച്ചയായി ഉണ്ടായ കരഘോഷം, മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം അതിന്‍റെ ഏകദേശമുള്ള ചരിത്രം മുഴുവന്‍ പഠിച്ച വര്‍ഷമാണ് എന്‍റെ പത്താം ക്ലാസ്സ്‌ കാലഘട്ടം..അന്‍പതാം സ്വാതന്ത്ര്യദിനം അതിന്‍റെ പേരിലുള്ള ആഘോഷങ്ങളുടെ പേരില്‍ എല്ലാ സംഘടനകളും നിറയെ പ്രശ്നോത്തരികള്‍ സംഘടിപ്പിച്ച വര്‍ഷം .പത്താം ക്ലാസ്സുകാരന്‍റെ ആവേശം,ചരിത്രത്തോടുള്ള താല്പര്യം ഒക്കെ എന്‍റെ സ്കൂളിന്‍റെ ക്വിസ് ടീമിന്‍റെ ഒരംഗമായി എന്നെ മാറ്റി .അതുകൊണ്ട് തന്നെ എനിക്കും ഈ സ്വാതന്ത്ര്യദിനം പ്രധാനമാണ്..
അങ്ങനെ മല്‍സരങ്ങള്‍ ആരംഭിക്കുന്നു ..ആകെ ആവേശമാണ്.പെണ്‍കുട്ടികളുടെ പാദസ്പര്‍ശം ഏല്‍ക്കാന്‍ കൊതിച്ച മുസ്ലിം ബോയ്സ് ഹൈസ്കൂള്‍ ഇന്ന് വിവിധ സ്കൂളുകളിലെ പെണ്‍കിടാങ്ങളുടെ സന്നിധ്യത്തില്‍ വളരെ സന്തോഷത്തിലാണ്.മലയാളം പ്രസംഗ മല്‍സരത്തിനുള്ളവരെ പത്തു ഡി യിലേക്ക് ചെല്ലാനുള്ള അറിയിപ്പാണ് ഇപ്പോള്‍ കേള്‍ക്കുന്നത് .രാജേഷ്‌ ആണ് അതിലേക്കുള്ള പ്രതിനിധി.അവിടെ ചെന്ന് വിഷയം വാങ്ങി ഒരു മൂന്നു മിനിട്ട് തയ്യാറെടുപ്പിനായി അടുത്ത റൂമിലേക്ക്‌..അത് കഴിഞ്ഞു ജഡ്‌ജുമാരുടെ മുന്‍പിലേക്ക് .അതിനിടയില്‍ തന്നെ ഇംഗ്ലിഷ് മത്സരത്തിനും വിളിവരുന്നു ..അതില്‍ എന്‍റെ ഊഴമാണ് വിഷയം വാങ്ങി മൂന്ന് മിനിട്ടിനു ശേഷം വിധികര്‍ത്താക്കളുടെ മുന്‍പിലേക്ക് എത്തുമ്പോള്‍ തന്നെ ഞാന്‍ വിറച്ചു തുടങ്ങി എന്നു ഇപ്പോള്‍ ഓര്‍മ്മിക്കാന്‍ കഴിയുന്നു..വിജയലക്ഷ്മി (കണക്കു )ടീച്ചറും മറ്റു രണ്ടുപേരുടെയും മുന്‍പില്‍ അറിയാവുന്നത് പോലും പറയാനാകാതെ നിന്നു.ഒടുവില്‍ ഒന്നര മിനുട്ട് കൊണ്ടു ആ ചടങ്ങ് അവസാനിപ്പിച്ചു പുറത്തിറങ്ങിയപ്പോള്‍ എന്താ ഒരു ആശ്വാസം .ഒരു ഇംഗ്ലിഷ് പ്രസംഗമൊക്കെ നടത്താനുള്ള കെല്‍പ്പു എനിക്കുണ്ടോ എന്ന ന്യായമായ സംശയം എനിക്കു തോന്നിയപ്പോള്‍ പുറത്തുണ്ടായിരുന്നവര്‍ക്കു പക്ഷെ എനിക്കെന്തോ പറ്റി എന്നുള്ള സംശയം ..
രാവിലെ തുടങ്ങിയ മത്സരങ്ങള്‍ ഉച്ചയായപ്പോഴേക്കും ഏകദേശം കഴിഞ്ഞിരുന്നു..മലയാള പ്രസംഗ മത്സരത്തിലും ഉപന്യാസത്തിലും രാജേഷ്‌ രണ്ടാം സ്ഥാനം നേടിയിരുന്നു .ആതിഥേയര്‍ക്കു മുഖം രക്ഷിക്കാന്‍ ഇത് മാത്രം പോര എന്ന് ടീച്ചര്‍മാര്‍ ഓര്‍മിപ്പിച്ചു കൊണ്ടേയിരുന്നു.ദേശഭക്തി ഗാനം, മലയാളം ഇംഗ്ലീഷ് ഉപന്യാസ രചന,ഇങ്ങനെ പോകുന്നു മറ്റു മല്‍സരങ്ങള്‍.
ഉച്ചകഴിഞ്ഞു ആഹാരമൊക്കെ കഴിഞ്ഞു,ഇനിയാണ് അഭിമാനപ്പോരാട്ടം ..ഒരാഴ്ച മുന്‍പ് എസ് ബി ടി നടത്തിയ പ്രശ്നോത്തരിയില്‍ ഞങ്ങളെ രണ്ടാം സ്ഥാനത്ത് നിര്‍ത്തിയവര്‍ -മാധവവിലാസം സ്കൂളിലെ സിജുവും ഷംനാദും..അന്ന് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന അനീഷ്‌ അവര്‍ക്ക് മല്‍സരത്തിനു മുന്‍പ് നോക്കാന്‍ ആയി നല്‍കിയ ബുക്ക്‌ അതില്‍ നിന്നുള്ള ചില ചോദ്യങ്ങള്‍ ചോദിച്ചു ..ആ ബുക്ക് നോക്കിയത് കൊണ്ടാകണം അവര്‍ അത് പറഞ്ഞത് .ഫലം അവര്‍ക്ക് ഒന്നാം സ്ഥാനം ..എന്നോടൊപ്പം അന്ന് അനീഷ്‌ ഉണ്ടായിരുന്നു എങ്കിലും രാജേഷ്‌ ആണ് മല്‍സരിക്കാന്‍ അവസരം ലഭിച്ചത് ,അത് കൊണ്ട് അവന്‍ അതിന്‍റെ നീരസം ഇങ്ങനെ തീര്‍ത്തതാകാം എന്ന് ഞാന്‍ സംശയിക്കുന്നു..അത് ടീച്ചറോട്‌ പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്.പിന്നീട് അത് തമാശയായി എങ്കിലും അന്ന് അത് ഞാന്‍ എന്‍റെ ഉറപ്പുള്ള ഒരു വിശ്വാസമായി കണക്ക് കൂട്ടി .എന്തായാലും ഇന്ന് ഗോപകുമാര്‍ ആണ് എന്‍റെ കൂടെ..മുന്‍പില്‍ സിജുവിന്‍റെ ടീം ..അടുത്ത് ജ്യോതി നിലയത്തിലെ രണ്ടു പെണ്‍കുട്ടികള്‍ ..പേര് പറഞ്ഞു പരിച്ചയപെടുത്തിയപ്പോള്‍ ആണ് എനിക്ക് പേര് കിട്ടിയത്,'നീത' ഇതെന്തു പേര്..ആദ്യമായാണ് അങ്ങനെ ഒന്ന്..എന്തായാലും അവളോട്‌ എനിക്ക് അത്ര പ്രതിപത്തി പോര .ഒരു കണ്ണാടി വെച്ച് ബുജിയെ പോലെ ഇരിക്കുന്നു .അവള്‍ക്കാണ് ഇംഗ്ലിഷ് പ്രസംഗമല്‍സരത്തില്‍ ഒന്നാം സ്ഥാനം ..എന്തായാലും ആ മല്‍സരത്തില്‍ ഉണ്ടായ പോലെ ഒരു ദുരന്തം ഞാന്‍ ഇവിടെ പ്രതീക്ഷിക്കുന്നില്ല ..ആത്മ വിശ്വാസം വളരെയധികം കൈമുതലായി ഉണ്ട് ..കാരണം കുറച്ചു മാസങ്ങളായി ഈ പരിപാടി തുടങ്ങിയിട്ട്..ഞാനും ഗോപകുമാറും കൂടിയാണ് കഴിഞ്ഞ മാസം പോത്തന്‍കോടു കഥകളി ക്ലബ്ബില്‍ നടന്ന കഥകളി ക്വിസ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയത്..അത്തരം ഒരു വിഷയത്തിലെ സമ്മാനം കൃഷ്ണമ്മ ടീച്ചറെ സന്തോഷിപ്പിച്ചു..അതിനു ശേഷം ടീച്ചര്‍ എല്ലാ മത്സരങ്ങള്‍ക്കും ഞങ്ങളെ അയക്കാറുണ്ട്..ഇവിടെയും അങ്ങനെ ചില പ്രതീക്ഷകള്‍ ഉണ്ട്..
ടീമുകള്‍ ആയി വരിവരിയായി മത്സരിക്കുമ്പോള്‍ ഭാഗ്യത്തിനും ഒരു വലിയ പങ്കു ഉണ്ട്..നേരിട്ടുള്ള ചോദ്യങ്ങള്‍ പോലെ തന്നെ കൈമാറി വരുന്നവയും പ്രധാനം ..നാലാം ടീം ആയി ഇരിക്കുന്ന ഞങ്ങളുടെ മുന്നിലെ കഴക്കൂട്ടം ടീം ഉത്തരങ്ങള്‍ പറയാതെ ഇരിക്കേണ്ടത് എന്‍റെ പ്രാര്‍ത്ഥനയിലെ പ്രധാന ആവശ്യമാണ് ..അങ്ങനെ മൂന്നു ചോദ്യങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്കുള്ള ആദ്യ ചോദ്യം ..ഗാന്ധിജി ഇന്ത്യയില്‍ വെച്ച് പങ്കെടുത്ത ആദ്യ സമര പരിപാടി ഏതു,..പൂര്‍ണമായി ഉറപ്പില്ലാത്ത ഉത്തരമായിരുന്നിട്ടും ഞാന്‍ 'ചമ്പാരന്‍' എന്ന ഉത്തരത്തെ വിശ്വസിച്ചു.ആ വിശ്വാസം തന്നെ ശരിയായപ്പോള്‍ മുതല്‍ ഞങ്ങള്‍ അവിടെ ഒന്നാം സ്ഥാനക്കാരായി മാറുകയായിരുന്നു .ജ്യോതിനിലയം ഞങ്ങള്‍ക്ക് പിന്നിലായി രണ്ടാമതെത്തി...

അന്‍പതാം സ്വാതന്ത്ര്യദിനാഘോഷം അങ്ങനെ അവിസ്മരണീയമായി..ഇന്ത്യന്‍ എക്സ്പ്രസ്സ്‌ പുറത്തിറക്കിയ india at 50 എന്ന പുസ്തകം ഒന്നാം സ്ഥാനക്കാരെ തേടിവന്നു..ഒപ്പം ക്യാഷ് പ്രൈസും..അങ്ങനെ ആ ഒരു വര്‍ഷം കുറച്ചു കാശു സമ്പാദിക്കാന്‍ കഴിഞ്ഞു എന്നത് സ്വാതന്ത്ര്യദിന ആഘോഷങ്ങളില്‍ അന്‍പതാം വര്‍ഷത്തെ വേറിട്ട്‌ നിര്‍ത്തുന്നു

പിന്നെ ഇപ്പോള്‍ അറുപത്തി നാലാമത് സ്വാതന്ത്ര്യദിനം എത്തുമ്പോള്‍ അന്ന് പ്രശ്നോത്തരിക്കു വേണ്ടിയാണെങ്കിലും പഠിച്ച സ്വാതന്ത്ര്യസമരത്തിന്‍റെ വീര ചരിത്രങ്ങള്‍ അതിലും ഗൗരവത്തോടും ഒപ്പം ആവേശത്തോടും ഇവിടെ പ്രവാസലോകത്ത് ഓര്‍ക്കാന്‍ കഴിയുന്നു..എന്നിലെ ചരിത്രബോധം അതിനെ എല്ലാവ്യപ്തിയോടും കൂടി പടിപ്പിച്ച അധ്യാപകന്‍ ശ്രീ രാജശേഖരന്‍ സാറിനും ഭാരത് ട്യൂഷന്‍ സെന്‍ററിലെ ഉണ്ണികൃഷ്ണന്‍ സാറിനും ഈ ഓര്‍മകളിലൂടെ നന്ദി പറയാനാകുന്നു..

അന്ന് പതിനായിരങ്ങള്‍ ജീവന്‍ കൊടുത്ത് നേടിയ സ്വാതന്ത്ര്യം ,അന്ന് പടിയിറക്കിവിട്ട കച്ചവടക്കാര്‍ രൂപം മാറിയ ഭരണാധികാരികള്‍ ..ഇന്ന് അവരെ തന്നെ കച്ചവടത്തിനായി ചുവന്ന പരവതാനി വിരിച്ചു സ്വീകരിക്കുന്ന ഈ ദിവസങ്ങളില്‍ നടന്നതിലും വലിയൊരു സ്വാതന്ത്ര്യസമരം ആവശ്യമായി വരുമോ എന്ന് ഭയാശങ്കകളോടെ ഓര്‍ക്കുന്നു.. രാജ്യത്തിന്‍റെ സംസ്‌കൃതിയിലും പരമാധികാരത്തിലും ബോധം പുലര്‍ത്തുന്ന ഒരു ജനതയുടെ സചേതനമായ സാന്നിധ്യം ഭാരതത്തിന്‍റെ ഇനിയുള്ള പുരോഗതിക്ക് കരുത്തു പകരട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ ..


Sunday, July 25, 2010

ശ്രീവിലാസം 8: ആടുജീവിതം എന്നെ പേടിപ്പിക്കുന്നു.

നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്
പലപ്പോഴും വീട്ടില്‍ അമ്മയെ വിളിച്ചു സംസാരിക്കുമ്പോള്‍ 'അമ്മക്ക് അതൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ല ' എന്നൊരു വാചകം പറയേണ്ടി വരാറുണ്ട്..അത് പറയാന്‍ എന്നെ പ്രേരിപ്പിക്കുന്നത് 'നിനക്കെന്തറിയണം അവിടെ ഇരുന്നു പറഞ്ഞാല്‍ മതിയല്ലോ 'എന്നുള്ള അമ്മയുടെ വാചകവും .അപ്പോഴൊക്കെയും എന്റെ വാചകത്തിന് എന്റെ വികാരം പ്രതിഫലിപ്പിക്കാനുള്ള ശക്തി പോരാ എന്ന് തോന്നിയിട്ടുണ്ട് ..ഇവിടെ ആടുജീവിതത്തിലെ ഈ കുറിപ്പ് ഒരു പക്ഷെ എനിക്ക് ബലം നല്‍കിയേക്കും പക്ഷെ ഈ വാചകം അമ്മക്ക് മനസ്സിലാകുമോ ..അറിയില്ല ..പല കാരണങ്ങള്‍ കൊണ്ട് എന്റെ പ്രവാസം നല്ലതാണ് .അങ്ങനെ ഓര്‍ക്കാന്‍ തന്നെയാണ് എനിക്കിഷ്ടവും ..ഇവിടെ ആയതുകൊണ്ട് മാത്രം എനിക്ക് വന്നുഭവിച്ചിട്ടുള്ള ഗുണങ്ങള്‍ അനവധിയാണ് .സൗദി അറേബ്യയിലെ ജീവിതം അതിന്റെ ഗുണങ്ങളുടെ കണക്കുകള്‍ ഞാന്‍ ഇപ്പോഴും കണക്കു കൂട്ടി വെക്കുന്നു.ദോഷങ്ങള്‍ ചിന്തിക്കുന്നില്ല .വേറൊന്നും കൊണ്ടല്ല ..നല്ല പേടിയാണ്..അന്യ നാട്ടിലാണ് ജീവിക്കുന്നത് എന്ന പേടി വേണ്ടുവോളമുണ്ട് .വഴികളില്‍ നൂറുമീറ്റര്‍ ചുറ്റളവില്‍ മനുഷ്യസാന്നിധ്യം കണ്ടില്ല എങ്കില്‍ ഞാന്‍ കൂടുതല്‍ ഭയമുള്ളവനാകും.എപ്പോഴൊക്കെയോ കേട്ട കഥകളാണ് കാരണം ..അത് വെറും കഥകളല്ല ..അനുഭവങ്ങളാണെന്ന് കരുതാന്‍ കാരണങ്ങള്‍ അനവധി.
ഒരു ഭര്‍ത്താവും ഭാര്യയും കൂടി കാറില്‍ ഒരു കടയുടെ മുന്‍പില്‍ എത്തുന്നു..ഭാര്യയെ കാറില്‍ ഇരുത്തി എ സി വേണമെന്നുള്ളതുകൊണ്ട് വണ്ടി ഓഫാക്കാതെ ഡോര്‍ മാത്രമടച്ചു ഭര്‍ത്താവ് കടയിലേക്ക് പോകുന്നു..ഈ ഇടവേളയില്‍ ഒന്ന് രണ്ടു യുവാക്കള്‍ വണ്ടിയില്‍ കയറുകയും വണ്ടിയുമെടുത്ത്‌ ദൂരേക്ക്‌ പോകുന്നു..പിന്നെ ആ ഭര്‍ത്താവ് ആ വണ്ടിയോ അതിനകത്തെ ജീവനുകളെയോ കണ്ടിട്ടില്ല,.
പറഞ്ഞു കേട്ടതാണ് ഈ കഥ..വിശ്വസിക്കണോ വേണ്ടയോ എന്ന് സംശയിക്കേണ്ടി വന്നിട്ടില്ല..ഇങ്ങനെയും നടക്കും..ഒരു നിമിഷം കൊണ്ട് ജീവിതം മാറി മറിയുന്നു..യാതൊരു ഉറപ്പും ഏതു ലോകത്തും ഇല്ലായിരിക്കാം..ഇതിലും ഭീകരത നടക്കുന്നുമുണ്ടാകാം..പക്ഷെ ഞാന്‍ ഭയക്കുന്നു..ഓരോ കുടുംബങ്ങളെ ഇവിടെ കാണുമ്പോഴും മനസ്സ് അറിയാതെ ആ സംഭവം ഓര്‍ക്കുന്നു..ഒന്ന് ശ്രദ്ധിക്കണേ എന്ന് മൗനമായി അവരോടു ഞാന്‍ പറയുന്നു..എന്റെ നാടാണെങ്കില്‍ ഇങ്ങനെ ഭയക്കില്ല എന്ന് ഞാന്‍ കരുതുന്നു..ഇവിടെ എന്റെ ജീവിതം ആടുജീവിതത്തിനെയോ മറ്റു ദുരിതം അനുഭവിക്കുന്നവരെയോ പോലെ എന്ന് ആലോചിക്കാന്‍ പോലുമാകില്ല..ശതകോടി മടങ്ങ്‌ സുരക്ഷിതനാണ്ഞാന്‍ .അല്ലെങ്കില്‍ സുഖസൗകര്യങ്ങളില്‍ ജീവിക്കുന്നു ഞാന്‍ .ഈ രാജ്യത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലത്താണ് ഞാന്‍ ജീവിക്കുന്നത് ..അപ്പോള്‍ എന്റെ ഭയം എന്നത് എത്ര വലുതാവും..എന്റെ സഹജീവികള്‍ക്ക് അത് എങ്ങയോക്കെയാകും
വളരെ അടുത്ത ദിവസങ്ങളിലാണ് ഞാന്‍ ആടുജീവിതം എന്ന പദം തന്നെ കേള്‍ക്കുന്നത് .ബ്ലെസ്സി അതൊരു സിനിമ ആക്കാന്‍ പോകുന്നു..പിന്നെ നവോദയയുടെ ഒരു സാഹിത്യ സദസ്സില്‍ ആടുജീവിതം കടന്നു വന്നു..പിന്നെയാണ് അത് ബെന്ന്യമിന്‍ എന്ന ബഹ്‌റൈന്‍ പ്രവാസിയുടെ നോവല്‍ ആണെന്നും പ്രവാസരചന കള്‍ക്ക് പുതിയ മാനം നല്‍കിയ ഈ നോവല്‍ 2009 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി എന്നൊക്കെ അറിഞ്ഞത്..ഒടുവില്‍ രണ്ടു ആഴ്ചകള്‍ക്ക് മുന്‍പ് രവിയേട്ടനെ പരിചയപെടുമ്പോള്‍ അദ്ദേഹം ഇത് വായിച്ചു അവസാനിക്കാറായിരുന്നു.ഒടുവില്‍ ഞങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചു അദ്ദേഹം അതിനെ കുറിച്ച് ഒരു വായനാനുഭവം തയ്യാറാക്കി..അക്ഷരത്തില്‍ അത് ഞാന്‍ പോസ്റ്റു ചെയ്തു..അപ്പോഴും ഇതിന്റെ വരികളിലേക്ക് പോകാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല..ഒടുവില്‍ രവിയേട്ടന്‍ തന്നെ കാരണമായി എനിക്ക് അത് വായിക്കാനുമിടയായി ...
198 പേജില്‍ ഞാന്‍ വായിക്കാതെ മറിച്ച കുറച്ചു പേജുകളുണ്ട്..ഇപ്പോഴും അത് വായിക്കാനുള്ള ഒരു ധൈര്യം എന്തുകൊണ്ടോ എനിക്ക് തോന്നുന്നില്ല..ആടിന്റെയും ഒട്ടകതിന്റെയും ഒക്കെ ഗന്ധം അനുഭവപെടുന്നു എന്ന് രവിയേട്ടന്‍ പറയുന്നത് എന്തുകൊണ്ടെന്ന് ഇപ്പോള്‍ മനസ്സിലാകുന്നു..ആടിനെയും പശുക്കളെയും ഒക്കെ കണ്ടു വളര്‍ന്നു എങ്കിലും ഇങ്ങനെ ഒരു അനുഭവം അത് അതിന്റെ വ്യത്യസ്തയും അതിന്റെ ഭീകരതയും കൊണ്ട് മനസ്സില്‍ നിന്ന് മായുന്നില്ല..ഇവിടെ എന്റെ നഗരത്തില്‍ നിന്നും കിലോമീറ്ററുകള്‍ ക്കപ്പുറമായിരിക്കാം അങ്ങനെ ഒരു മസറ.അവിടെ ഇപ്പോഴും ഉണ്ടാകാം ഒരു അര്‍ബാബും ഒരു നജീബും ഒരു പറ്റം ആടുകളും.
എന്റെ ജോലി ഇവിടെ സൗദി ഇലക്ട്രി സിറ്റി കമ്പനിയില്‍ ..എന്റെ സീറ്റിനു മുന്‍പില്‍ അല്‍പ്പം തടിയനായ ഒരു അറബി..അര്‍ ബാബിനെ പോലെ ഒന്നും തോന്നുന്നു എന്നല്ല..എനിക്ക് അദ്ദേഹത്തോട് പറയണം എന്നുണ്ട്..നിങ്ങളെ പോലൊരാള്‍ ആകും..അദ്ദേഹമാണ് നജീബിനെയും ഹക്കീമിനെയും ഒക്കെ ഇങ്ങനെ നരകിപ്പിച്ചത്..ഈ പുസ്തകം ആരെങ്കിലും ഇംഗ്ലീഷിലോ അറബിയിലോ ഒന്ന് തര്‍ജ്ജിമ ചെയ്തു തന്നു എങ്കില്‍ എന്ന് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു .എങ്കില്‍ ഞാന്‍ നിങ്ങളെ കൊണ്ട് ഇത് വായിപ്പിച്ചേനെ.പക്ഷെ അവിടെയും എനിക്ക് ഭയം മാറുന്നില്ല ..ഇവിടുത്തെ ഒരു സ്വദേശിയെ പോലും ശരിക്കൊന്നു നോക്കാന്‍ പോലും മടിയാണ്..അവര്‍ക്ക് ഇഷ്ടമായില്ല എങ്കില്‍ ഉപദ്രവിച്ചാലോ..എങ്കിലും നജീബിന്റെ കഥ നിങ്ങള്‍ അറിഞ്ഞു എങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു...
സുഹൃത്ത്‌ പറഞ്ഞത് കേട്ട് നജീബിന്റെ കഥ കേള്‍ക്കാന്‍ പോയപ്പോള്‍ ആണ് നോവലിസ്റ്റിനു കേട്ടുമറന്ന കഥകളുടെ അവ്യക്തതയും ഉപരിപ്ലവവും അനുഭവരാഹിത്യവും ഒക്കെ മനസ്സിലായത് എന്ന് പറയുന്നു..എത്ര ശരിയാണ്..ഇത് ഞാന്‍ ഇവിടെ കുറിക്കുമ്പോള്‍ നജീബ് ഒരു കടലിന്റെ മറുകരയില്‍ ബഹ്റൈനില്‍ ഒരു സാഹിത്യ സദസ്സില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്നു..ബെന്ന്യമിന്‍ നവോദയ മുഖാന്തിരം ഇവിടെ എത്തുമെന്നൊരു വാഗ്ദാനം കിട്ടിയതും ഓര്‍ക്കുന്നു..അപ്പോള്‍ എന്റെ ചിന്ത ഹമീദി നെയും ഹക്കീമിനെയും കുറിച്ചാകുന്നു.ഹക്കീം എന്റെ നാട്ടുകാരനാണ് എന്നാണ് വായിച്ചത്..അവരുടെ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ ഈ കഥകള്‍ അറിയുന്നുണ്ടോ..ഒരു ഭാവനക്കും കൊണ്ട് തരാനാകില്ല ആ കഥകള്‍ ..
പുസ്തകത്തിന്റെ വരികളിലൂടെയുള്ള ഒരു പരിഹാസഭാവം ,എനിക്ക് അങ്ങനെ കണക്കാനാണ് ഇഷ്ടം .ആ ഒരു വികാരത്തിലേക്ക് ഈ സംഭവങ്ങളെ എത്തിക്കാന്‍ നജീബ് എത്ര കാലമെടുത്തു കാണും .ഒരു വായനക്കാരന്‍ എന്ന നിലക്ക് ഇടയ്ക്കു ആ ഒരു ഭാവം എന്നെ ആലോസരപ്പെടുതാതിരുന്നില്ല..പക്ഷെ എനിക്ക് മനസ്സിലാകുന്നു.ഇതിനുമപ്പുറം ഒരു വികാരം അത് അനുഭവിച്ച മനുഷ്യ ഹൃദയത്തിനു ഉണ്ടാകില്ല .ഇന്ന് തന്റെ ജീവിതം തിരിച്ചറിയപ്പെടുമ്പോഴും ഈ ഒരു വികാരമാകും ഉണ്ടാകുക .എന്തായാലും ഇപ്പോള്‍ നജീബിനും നബീലിനും നല്ല ആശംസകള്‍ നേരുന്നു..
അന്യഗ്രഹ ജീവികളെ കുറിച്ച് പല കഥകളും സിനിമകളും ഒക്കെ അറിഞ്ഞിട്ടുണ്ട്..ഫാന്റസിയില്‍ പലതും പറഞ്ഞു പലതും കണ്ടു..എന്ന ഒരു മരുഭൂമിയിലെ ആവാസവ്യവസ്ഥ അത് എങ്ങനെ എന്ന് ഞാന്‍ അറിയുന്നത് നജീബ് പറഞ്ഞിട്ടാണ്..ഇങ്ങനെ അനുഭവങ്ങളുടെ പുതിയ ഒരു ലോകം ആടുജീവിതത്തില്‍ ഞാന്‍ കണ്ടു, അതിലൂടെ എന്നില്‍ ഒരു പേടി നിറച്ചു എങ്കിലും ..ഞാന്‍ ഈ നോവലിനെ അഭിനന്ദിക്കുന്നു..ഒപ്പം അത് വെളിച്ചം കാണാന്‍ ഇടയാക്കിയവര്‍ക്കും അവാര്‍ഡ്‌ എന്ന ഒരു പരസ്യം നല്‍കി ഞങ്ങളെ ഒക്കെ അറിയിച്ചവര്‍ക്കും നന്ദി.പ്രവാസികളുമായി ബന്ധമുള്ള എല്ലാവരും ഇത് വായിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു....പ്രവാസത്തെ കുറിച്ച് ഇപ്പോള്‍ നിലവിലുള്ള അനേകം നിലകളുള്ള സൗധങ്ങള്‍ക്ക് ഇതൊരു മറുപടി ആയേക്കാം..ഇതിനെ കുറിച്ച് എഴുത്ത് തുടര്‍ന്നാല്‍ വാക്കുകള്‍ക്കു പഞ്ഞം ഉണ്ടാകില്ല എന്ന് തോന്നുന്നു..ഇപ്പോള്‍ ഒരു പിടി നല്ല ആശംസകള്‍ കൊണ്ട് വാക്കുകളെ അവസാനിപ്പിക്കുന്നു ..നന്ദി ...

comments here also

Thursday, June 24, 2010

ശ്രീവിലാസം 07

ഗൃഹാതുരത്വം അതിന്റെ ആനന്ദം എപ്പോള്‍ എങ്ങനെ തോന്നുന്നു വെന്നറിയില്ല ..എങ്കിലും അതിന്റെ സുഖം പ്രവാസി എന്ന അവസ്ഥയില്‍ വളരെ വലുതാണ്‌..ഗൂഗിള്‍ ബസ്സ് കൊണ്ട് വരുന്ന കുറെ അധികം കൂട്ടുകാര്‍ ,കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്തവര്‍ അവരോടു സംസാരിക്കുക തര്‍ക്കിക്കുക രാഷ്ട്രീയം ,സാഹിത്യം ,നര്‍മ്മം ,ഗണിതം ഇങ്ങനെ നാട്യങ്ങളില്ലാത്ത ഒരു പറ്റം പേര്‍ ഇവിടെ ചേരുന്നു .ഒരു പക്ഷെ നാക്ക് കൊണ്ട് ഈ ലോകത്തെ മലിനമാക്കുന്നവര്‍ ഇവിടെ അധികം ഇല്ല എന്ന് തോന്നുന്നു .ഇതില്‍ നിക്ഷേപിക്കുന്ന സമയത്തിന് അവര്‍ക്ക് ലഭിക്കുന്ന സംതൃപ്തി അവരെ ആനന്ദിപ്പിക്കുന്നുണ്ടാകും .ഇപ്പോള്‍ ലോകകപ്പു വിശേഷങ്ങള്‍ .ദൈവം മറഡോണയും മിശിഹ മെസിയും ..എന്റെ പ്രിയന്‍ ടെവസ്സും എന്നെ ഈ വേളയില്‍ ആനന്ദിപ്പിക്കുന്നു .

6 മാസങ്ങള്‍ക്ക് ശേഷം കുറിക്കുന്ന ഈ വാക്കുകള്‍ ..ഇതിനിടക്ക്‌ എന്റെ ജീവിതത്തെ മാറ്റാനായി ഒരു പെണ്‍കുട്ടി കൂടെയെത്തി..വിവാഹ നിശ്ചയം കഴിഞ്ഞ ഒരാളുടെ മാനസികാവസ്ഥ ...വായിക്കുന്നവര്‍ക്ക് എന്താ രസം അനുഭവപെടുക ...പക്ഷെ അത് ഞാന്‍ അനുഭവിക്കുന്നു...അതിനുമപ്പുറം ഞാന്‍ ഇനി ഒരിക്കലും ഉണ്ടാകില്ല എന്ന് കരുതിയതൊന്നു ഉരുണ്ടു കൂഒടിയ കാര്‍മേഘം മുഴുവന്‍ ഘനീഭവിപിച്ചു പെയ്തിറങ്ങുന്നു...അതിനെ ഇവിടെ വെളിപെടുതുവാന്‍ ഊര്‍ജ്ജം ഞാന്‍ നേടിയെടുക്കട്ടെ..പിന്നെ ഈ വാക്കുകളുടെ മറ്റൊരു സന്തോഷം ഞാന്‍ ഇവിടെ ഒരു ഹീറോ പേന തേടി പിടിച്ചു വാങ്ങി...ഒരു സ്കൂള്‍ കുട്ടിയായിരുന്ന എനിക്ക് എന്റെ ഗള്‍ഫുകാരായ ബന്ധുക്കള്‍ തന്നിരുന്ന വിലപെട്ട സമ്മാനം ..ഹീറോ പേന..കൂടെ ഒരു കുപ്പി മഷികുപ്പിയും ..ഗൃഹാതുരത്വത്തിന്‍ ആനന്ദലബ്ദിക്ക് ഇനിയെന്തു വേണം ...

ഏതോ ഒരു നിമിഷം തോന്നിയ ഒരു ചിന്ത ..വീണ്ടും മലയാളം എഴുതാന്‍ തുടങ്ങിയപ്പോള്‍ എന്നെ അതില്‍ നിന്നും പിന്തിരിപിച്ച ഒരു ഘടകം ഉപയോഗിക്കുന്ന പേനയാണ് .അങ്ങനെ ഞാന്‍ തേടി പിടിച്ച ഹീറോ പേന..ഇന്ന് ആ വാക്ക് ആവര്‍ത്തിച്ചു പറയുമ്പോഴും എഴുതുമ്പോഴും ഒരു കുട്ടി ത്തമോ അല്ലെങ്കില്‍ അതില്‍ നിന്നും മുതിര്‍ന്നു എന്നത് കൊണ്ടുണ്ടാകുന്ന ഒരു കുറച്ചിലോ ഉണ്ടാകുന്നു..2.5 റിയാല്‍ ഒരു പേന 3 റിയാല്‍ ഒരു കുപ്പി മഷി.അങ്ങനെ വീണ്ടും മഷിയുടെ മണം..വല്ലാത്ത സുഖമാണ് ഓര്‍മകള്‍ക്ക്..സാധാരണ മഷിപേന യിലെ മഷി പുറത്തേക്കു ലീക് ചെയ്യുന്ന ഭാഗം പേപ്പര്‍ കൊണ്ട് പൊതിഞ്ഞു ഒടുവില്‍ വിരലും കയ്യും നിറയെ മഷി..അത് പിന്നെ തലയിലേക്ക് തുടക്കുക..ആകെ ഒരു മണം ..പിന്നെ ഇതിനെ ചേര്‍ത്ത് വേറെ കുറെ ജീവിതങ്ങള്‍ .അര ക്കുപ്പി മഷിയും അതിനൊപ്പം വെള്ളവും ചേര്‍ത്ത് പത്തു പൈസക്ക് ഒരു പേന മഷി കച്ചവടം ചെയ്തവര്‍ ..അങ്ങനെ സമ്പന്നരായവര്‍ ..മുസ്ലിം സ്കൂളിന്റെ മുന്‍പില്‍ സായിപ്പിന്റെ നേതൃത്വത്തിലെ മഷികച്ചവടം..ഈ ആര് മാസത്തിനിടയില്‍ കിട്ടിയ പതിനഞ്ചു ദിവസം അവധിയില്‍ ഞാന്‍ എന്റെ സ്കൂളിന്റെ മുന്‍പില്‍ പോയിരുന്നു..പക്ഷെ കഴിഞ്ഞ തവണത്തെ പോലെ മാര്‍ച്ച് മാസം എന്റെ പ്രിയപ്പെട്ട സ്കൂള്‍ അവധിയിലായിരുന്നു..ഒപ്പം അതിനു മുന്‍പിലെ കടകളും..സിപ് അപ്പ്‌ .ഐസ് ക്രീം.അങ്ങനെ എല്ലാ പഴയ രസങ്ങള്‍ക്കും അപ്പോള്‍ അവധിയായിരുന്നു..എന്തായാലും എന്റെ ഹീറോ പേനകൊണ്ട് ഹീറോ പേനയുടെ ഓര്‍മ്മകള്‍ കുറിക്കുക എന്താ സുഖം...

അന്ന് നമ്മള്‍ നടന്നെത്തിയത്‌ ഇന്ന് നിലവിലില്ലാത്ത എന്റെ ആദ്യ നേഴ്സറിയില്‍ നിന്നും രണ്ടു മൂന്നു കടകള്‍ മാറി ഇന്നും പ്രവര്‍ത്തിക്കുന്ന ദീപ്തി നഴ്സറിയിലേക്ക് ...ഇംഗ്ലീഷ് മീഡിയം ഫാഷനായി തുടങ്ങിയിരുന്നു എന്നാണു ഓര്‍മ .അവിടം അന്ന് ഇംഗ്ലീഷ് മീഡിയത്തിലേക്കുള്ള ഒരു ചവിട്ടു പടിയായിരുന്നു ..ചന്ദനകളര്‍ ഉടുപ്പും നീല നിക്കറും അന്ന് യൂണിഫോം വേഷമായിരുന്നു ..ഒരു മലങ്കര പള്ളിയും അതിനോട് ചേര്‍ന്ന് ഒരു നഴ്സറിയും .ലില്ലി ടീച്ചറും പിന്നെ അവിടെ തൂത്തുവാരാനായി ഒരു അമ്മൂമ്മയും .വളരെ പൊക്കം കുറഞ്ഞു എന്നാല്‍ നല്ല ഉച്ചത്തില്‍ സംസാരിക്കുന്ന ആ അമ്മൂമ്മയുടെ പേര് ഞാന്‍ മറന്നു പോയി..പിന്നെ അവിടെ ഇടയ്ക്കിടെ വരാറുള്ള സിസ്റ്റര്‍ ..അവരുടെ മുഖവും എന്റെ മറവി മായ്ചു കളഞ്ഞു ..ഒരു പക്ഷെ ഇന്നും ഞാന്‍ തേടുന്ന കന്യാസ്ത്രീയുടെ മുഖം ഒരു പക്ഷെ അവരുടെതായിരിക്കാം ..ഇന്ന് വളരെ പവിത്രമായ ഒരു വിഭാഗം മനുഷ്യര്‍ എന്ന് കന്യാസ്ത്രീകളെ കാണുന്നതിന്റെ കാരണവും ആ സിസ്റ്റര്‍ പകര്‍ന്നു തന്ന വാത്സല്യമാണ്..

സ്വര്‍ഗത്തില്‍ കൊണ്ട് പോകാം ...നന്നായി പഠിക്കുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ പോകാം..ആ സിസ്റ്റര്‍ നടത്തിയ ഒരു വാഗ്ദാനം.ഇടയ്ക്കിടക്കാണ് അവിടെ സിസ്റ്റര്‍ വരാറ് .ഒരു ദിവസം സിസ്റ്റര്‍ വന്നു ..സിസ്റ്റര്‍ വരുന്ന ദിവസം പ്രത്യേകത ഉള്ളതാണ് ..എന്നും വരാത്തവര്‍ വല്ലപ്പോഴും വരുമ്പോള്‍ ഉണ്ടാകുന്ന പ്രത്യേകതകള്‍ എന്നൊന്നും അന്നറിയില്ലല്ലോ..അങ്ങനെ വന്ന സിസ്റ്റര്‍ നടത്തിയ പ്രഖ്യാപനമാണ് ഈ യാത്ര ..സ്വര്‍ഗത്തില്‍ പോകാന്‍ താല്പര്യം ഉള്ളവനായി ഞാനും കൈപൊക്കി..അതിനു വേണ്ടത് നല്ലവണ്ണം പഠിക്കുക ..പഠിക്കാന്‍ ഞാനും തീരുമാനിച്ചു എന്നാണ് ഓര്‍മ.അന്ന് ഉച്ചക്കാണ് വീട്ടില്‍ എത്തിയത്..അമ്മയും അച്ഛനും തെങ്ങിന്‍ ചുവട്ടില്‍ പശുവിനെ കുളിപ്പിക്കുന്ന രംഗം..എന്റെ ആവേശം ഞാന്‍ അവരോടു പറഞ്ഞു..ഹ ഹ അന്നത്തെ അമ്മയുടെ ചിരിക്കു ഇന്ന് എന്താ മധുരം ..പിന്നെ ജീവിതം കൊണ്ട് സ്വര്‍ഗത്തിന്റെ അര്‍ഥം മനസ്സിലാക്കിയപ്പോള്‍ അതിനുള്ള യോഗ്യത അത്ര എളുപ്പം നേടാവുന്നതല്ല എന്ന് മനസ്സിലായി ..

അക്ഷരങ്ങളെ കണ്ടു തുടങ്ങുന്നതും ..അവയുടെ വളഞ്ഞു പുളഞ്ഞ ആകൃതി വശപെടുത്താന്‍ എളുപ്പം കഴിയാതെ നിലവിളക്കിന്റെ മുന്പിലിരുന്നു അമ്മയുടെ അടിയും നുള്ളും കൊണ്ട് കരഞ്ഞു തളര്‍ന്നതും അവിടം മുതല്‍ ...ഇരട്ടവരയും നാലുവരയും ബുക്കുകള്‍ .അതില്‍ നിന്നും കീറിയെടുത്ത പേപ്പറുകള്‍ ..മല്‍പിടുത്തം ഒരുപാട് നടത്തി ഞാന്‍ എല്ലാ അക്ഷരങ്ങളെയും പഠിച്ചു ..ഇടം വലം തിരിക്കാതെ അമ്മ എന്നെ വഴി നടത്തിച്ചു ..ആ ലോകത്തിലേക്ക്‌. അവിടെ അങ്ങനെ ഞാന്‍ ഒന്നാം റാങ്കു കാരനായി .സിസ്റ്റര്‍ ബസു കയറാന്‍ നിന്ന സ്റൊപ്പിന്റെ പുറകില്‍ ആയിരുന്നു എന്റെ അച്ഛന്റെ കട.അങ്ങനെ ഇടയ്ക്കിടയ്ക്ക് ഉണ്ടായ സംഭാഷണങ്ങളില്‍ അവര്‍ എന്നെ കുറിച്ച് അച്ഛനോട് നല്ല വാക്കുകള്‍ പറഞ്ഞു..എന്റെ ഒന്നാം റാങ്കും..പ്രശംസവാക്കുകളും എന്റെ അമ്മയെയും അച്ഛനെയും സന്തോഷിപിച്ചു..അങ്ങനെ ഉണ്ടായ ഒരു കൂടി കാഴ്ചയിലാണ് സിസ്റ്റര്‍ അച്ഛനോട് പറഞ്ഞത് എന്നെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ക്കണമെന്ന്...








Tuesday, January 26, 2010

ശ്രീവിലാസം 06

ഇടവേളകള്‍ സംഭവിച്ചു കൊണ്ടേയിരിക്കുന്നു .ഓരോ തിരിഞ്ഞു നോട്ടത്തിലും വളരെ ദൈര്‍ഘ്യം കൂടുതലായി  തോന്നുന്നു.വിലാപങ്ങള്‍ നിര്‍ത്താം എന്ന സുഹൃത്തിന്റെ വാക്കുകള്‍ ഇപ്പോള്‍ കണക്കിലെടുക്കാം.ഓര്‍മകള്‍ക്കും ഇടവേളകള്‍ ഉണ്ടായിരുന്നു എന്ന് ഇപ്പോള്‍ മനസ്സിലാകുന്നു .എവിടെയൊക്കെയോ കുറെ ദിനങ്ങള്‍ രേഖപെടുത്താന്‍ ഒന്നുമില്ലാതെ ശൂന്യമായി കിടക്കുന്നു.
      കഴിഞ്ഞ രണ്ടാഴ്ചക്കാലം എന്റെ ചുറ്റുപാടുകള്‍ സൗദി അറേബ്യയിലെ അപൂര്‍വ്വം കാഴ്ചകള്‍ എന്ന പോലെ വളരെ സജീവമായിരുന്നു .ഹൃദയത്തിന്റെ ദുര്‍ബലതയെ കുത്തിനോവിച്ചു ചിന്തകളില്‍ ഒരേസമയം സുഗന്ധവും കത്തിക്കരിഞ്ഞ ദുര്‍ഗന്ധവും പേറി എന്റെ മൊബൈലില്‍ വന്നു പതിച്ച ഹാപ്പി ന്യൂ ഇയര്‍ എന്ന സന്ദേശം നിറച്ച നിര്‍വികാരത പതിയെ ഒഴിഞ്ഞപോലെ..
       എണ്ണപ്പെട്ട ദിവസങ്ങള്‍ ,  എണ്ണപ്പെട്ട വാക്കുകള്‍ ,വളരെ കൌതുകം കൊണ്ടുവന്ന ഒരു പെണ്‍കുട്ടി.ബിഗ്‌ ബ്രദര്‍ എന്ന് എന്നെ രസം കൊള്ളിച്ച പെണ്‍കുട്ടി.ഏതോ ഒരു വാക്കിന്റെ ഉത്തരം ഒരു പൂര്‍ണവിരാമത്തില്‍ ഞാന്‍ നിര്‍ത്തിയെന്നും അതിനു മറുപടിയായി അസംഖ്യം പൂര്‍ണവിരാമങ്ങള്‍ നിറക്കുന്നു എന്നു പറഞ്ഞു അവള്‍ നിര്‍ത്തി..സ്ത്രീകളുടെ നിഗൂഡത യുടെ അര്‍ത്ഥങ്ങളില്‍ ശീലിപിച്ച പുഞ്ചിരിയിലെ പുതിയ അദ്ധ്യായം.മറുപടി യായി ഞാന്‍ പറഞ്ഞത് ഒരു നന്ദിയായിരുന്നു ..എന്റെ മനുഷ്യരെ കുറിച്ചുള്ള പരീക്ഷണങ്ങളില്‍ പ്രത്യേകിച്ചു സ്ത്രീകളെ അതില്‍ പങ്കെടുത്തതിന് നന്ദി എന്നു പറയുമ്പോള്‍ അത്  അവളിലെ ഫെമിനിസത്തെ ഉണര്‍ത്തി...അതിന്റെ മറുപടിയില്‍ അവളുടെ സ്ത്രീത്വം സ്വന്തം ഊര്‍ജ്ജം നിറച്ചതും കണ്ടു..ഒടുവില്‍ എന്റെ വക അറിഞ്ഞു കൊണ്ടുള്ള ഒരു പൂര്‍ണവിരാമം .എന്തായാലും ഈ എഴുതുന്ന വാക്കുകള്‍ വായിക്കാനുള്ള അക്ഷരങ്ങള്‍ അവള്‍ക്കു പരിചയമില്ല .അവള്‍ എന്റെ നാട്ടുകാരിയല്ല...അവളുടെ പേരിന്റെ സാമ്യത കൊണ്ടാകണം അവളുടെ നാട്ടിലെ മലയാളികൂട്ടുകാര്‍ അവളെ ശാലിനി എന്നു വിളിക്കുന്നു .എന്നോട് ചോദിച്ചതു അതിന്റെ അര്‍ത്ഥമാണ്..ശാലിനിക്ക് എന്താ അര്‍ഥം...എനിക്കറിയാവുന്ന അര്‍ഥം എന്റെ അറിവ് കൊണ്ട് പറഞ്ഞപ്പോള്‍ അവള്‍ക്കു വലിയ ആവേശമായി .
          എന്റെ സ്വകാര്യതകള്‍ ഇങ്ങനെ യൊക്കെ യായിരുന്നു.ലാഘവത മനസ്സില്‍ നിറച്ചു നിര്‍ത്തുമ്പോഴും എണ്ണപ്പെട്ട   മിനുറ്റുകളില്‍ ചില മനുഷ്യര്‍ സങ്കടങ്ങളുടെ സൂചി എന്റെ മാംസത്തിലും കുത്തിയിറക്കി .ഈ വാക്കുകളുടെ കാഴ്ചക്കാര്‍ക്ക് അനുഭവപെടുന്ന വിടവുകള്‍ ,അതു നികത്തുക എന്റെ സ്വകാര്യത എന്ന  ചിന്തയാകട്ടെ .  ' എന്റെ ജീവിതത്തില്‍ കാണുന്നതെല്ലാം കറുപ്പും വെളുപ്പും ..വര്‍ണങ്ങളെ പരിചയമില്ലാത്ത ഞാന്‍ എങ്ങനെ നിനക്ക് എങ്ങനെ വര്‍ണങ്ങള്‍ സമ്മാനമായി നല്‍കും'എന്നൊരു സഹപ്രവര്‍ത്തകന്‍ ഒരു ഓട്ടോഗ്രാഫില്‍  എഴുതിയത് ഓര്‍മ വരുന്നു.അന്ന് അതിന്റെ അര്‍ത്ഥങ്ങളില്‍ ബഹുമാനം തോന്നിയെങ്കിലും ഇപ്പോള്‍ അതില്‍ വലിയ കാര്യമില്ല എന്ന് മനസ്സിലാകുന്നു ചിന്തകളിലും വീക്ഷണങ്ങളിലും ഉണ്ടാക്കാവുന്ന വൈവിധ്യം അല്ലെങ്കില്‍ ഫ്ലെക്സിബിലിറ്റി ജീവിതത്തെ വളരെ നാടകീയവും അസാധാരണവും ഒക്കെയാക്കി മാറ്റാന്‍ സഹായിക്കും എന്ന് മനസിലാകുന്നു.എന്തായാലും ദുഖവും സന്തോഷവും തമ്മിലുള്ള അന്തരം  അക്ഷരങ്ങളോട് കൂട്ടു കൂടിയതിനു ശേഷം വളരെ ശ്രദ്ദേയമായ രീതിയില്‍ കുറക്കാന്‍ കഴിഞ്ഞു.അങ്ങനെ എന്റെ ചില സുഹൃത്തുക്കള്‍ക്ക് അസഹനീയമായി തോന്നിയ അര്‍ത്ഥഗര്‍ഭമായ പുഞ്ചിരി ഇനിയും നിലനിര്‍ത്താന്‍ കഴിയും എന്ന ആത്മ വിശ്വാസത്തിലാണ്.
                  ഓര്‍മകളുടെ ഇടവേളകളെ കുറിച്ച് പറഞ്ഞു തുടങ്ങിയത് കണക്കെടുപ്പില്‍ കുറെ ദിവസങ്ങള്‍ എന്റെ മുന്‍പില്‍ വരുന്നില്ല ചാണകവറളിയും ഇരുട്ട് മൂടിയ മുറികളും കഴിഞ്ഞാല്‍ പിന്നെ ഒരു ശൂന്യത .എഴുതാന്‍ ഒന്ന് പോലുമില്ലാതെ കുറെ ദിവസങ്ങള്‍ ..അങ്ങനെ ഓര്‍ക്കുന്നതുപോലും ഭീകരമായി തോന്നുന്നു .പിന്നെ അന്നത്തെ ഓര്‍മ ചെന്നെത്തുന്നത് ഒരു ഒറ്റ മുറിക്കടയില്‍ ,അവിടെ മുഖം ഓര്‍മയില്ലാത്ത കുറെ കുട്ടികള്‍ ..ഒരു ടീച്ചര്‍ .അന്നും ഇപ്പോഴും ആ ടീച്ചറുടെ പേര് അറിയില്ല .പക്ഷെ  മൂന്നു നാല്  വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ആ ടീച്ചറുടെ ഭര്‍ത്താവ് ഗള്‍ഫില്‍ വെച്ച് മരണപ്പെട്ടു എന്ന് കേട്ടത് .അന്ന് എന്റെ നഴ്സറിയെ കുറിച്ച് വീണ്ടും ഓര്‍ത്തു.
എന്റെ ആദ്യ വിദ്യഭ്യാസ കേന്ദ്രം അതാകുന്നു .അവിടെ നിന്നും എന്തെങ്കിലും കൂടെ കൂട്ടിയോ എന്ന് നിശ്ചയമില്ല .ഒരു ഓര്‍മയുള്ളത് അവിടെ ചാരി വെച്ചിരുന്ന വാതില്‍ നിരകള്‍ , അതിലൊന്ന് എന്റെ പുറത്തു വീഴുകയോ ഞാന്‍ അതിന്റെ പുറത്തു വീഴുകയോ ചെയ്തു ..ഫലം നെറ്റിമേല്‍ ഒരു മുഴ .ആ മുഴയുമായി ഞാനും എന്നെ ചുമന്നു സൈക്കിളും അതിനെ തളിച്ച് അച്ഛനും അന്ന് ഉച്ചക്ക് വീട്ടിലെത്തിയപ്പോള്‍ അമ്മ ദേഷ്യപ്പെട്ടതോര്‍മയുണ്ട്.അത് അമ്മയുടെ കഥ..അമ്മയുടെ സ്നേഹം  അങ്ങനെ ദേഷ്യമായാണ് അധികവും പുറത്തു വാരാറു. അന്നുമിന്നും  അമ്മയുടെ  രീതി  ഇങ്ങനെയായിരുന്നു...ദേഷ്യപെടലിന്റെ        മനശാസ്ത്രം         ഞാന്‍  വളരെ  ആലോചിച്ചു  മനസിലാക്കുന്നു  ...തീവ്രമായ  സ്നേഹമുള്ളവരോട്    മാത്രമേ  ദേഷ്യപ്പെടാനാകൂ ...നമ്മള്‍  ഇഷ്ടപെടുന്നവര്‍  ഒരു  നിസാര  തെറ്റ് വരുത്തുന്നതുപോലും   സഹിക്കാനുള്ള  മനസ്സ്  തോന്നാതെ  വരുക ..എന്റെ  അമ്മയുടെ  സ്നേഹം ..ഒരു  പക്ഷെ  എന്നിലേക്കും  മായം  ചേരാതെ  പകര്‍ന്നു  കിട്ടിയ  സ്വഭാവം  അതാണെന്ന്  ഞാന്‍  വിശ്വസിക്കുന്നു ..എന്റെ വ്യക്തി ജീവിതത്തില്‍   എനിക്ക്  ഈ  സ്വഭാവം  കൊണ്ട്  നഷ്ടമായവ  ,കണക്കെടുപ്പുകളില്‍   ഇപ്പോള്‍  കുറെയായി എനിക്ക്  വിശ്വാസം  പോര. .ആത്മാര്‍ഥത  എന്നും  എനിക്ക്  നൂറുമേനി  തന്നിട്ടുണ്ട് ..അത്  പോലെ  തന്നെ  നഷ്ടമായവ  എനിക്കുള്ളതല്ല എന്നും   അതില്‍  എന്റെ  പരിശ്രമം  അതിന്റെ  മൂല്യത്തോളം   എത്തിയില്ലെന്നതും ,എന്നെ   മനസ്സിലാക്കിക്കുന്ന  പിതൃക്കള്‍ക്കും  ഗുരുക്കന്മാരോടും   നന്ദി  പറഞ്ഞാല്‍  തീരില്ല .അന്നത്തെ  ആ  തലയിലെ  മുഴക്കും   മരുന്ന്  വെള്ളത്തുണിയില്‍   പൊതിഞ്ഞു  അടുപ്പില്‍  വെച്ച്  ചൂടാക്കി  നെറ്റിയില്‍  തോറ്റ  ചാണകം  തന്നെ ...അങ്ങനെ  ആദ്യ  നഴ്സറി ..ഇന്ന്  ആ  മുറി  അവിടില്ല ...അതിനു  പകരം  വന്ന  രണ്ടു  നില  കെട്ടിടത്തില്‍  ആയിരുന്നു  കഴക്കുട്ടം  സര്‍വീസ്  സഹകരണ  ബാങ്ക്  ചന്തവിള ശാഖ പ്രവര്‍ത്തിച്ചിരുന്നത് ..ഇപ്പോള്‍  അവിടെ  എന്താ  ഉള്ളതെന്ന്  അറിയില്ല ...
                 അവിടെ  അധിക  ദിവസം  പോയിട്ടില്ല  എന്നാണ്  ഓര്‍മ ..ആ  വശം  ചേര്‍ന്ന്  മൂന്നു  നാല്  കെട്ടിടങ്ങള്‍ക്കപ്പുറത്തു  ഏകദേശം  ആ  സമയത്ത് മലങ്കര  ചര്‍ച്ച് തുടങ്ങിയ ഇംഗ്ലീഷ്    മീഡിയം നഴ്സറി ..അവിടെ ,  യൂണിഫോമും  വെള്ളക്കുപ്പിയും  ആയി  യു കെ ജി യിലേക്ക്  പോകാം  നമുക്ക് ...അടുത്ത ക്ലാസ്സില്‍ ...