Wednesday, December 16, 2009

ശ്രീവിലാസം 04

മുന്‍പിലെ കണ്ണാടിയില്‍ ഒരു മൗനിയുടെ രൂപം.വാക്കുകളെക്കാള്‍ ചിന്തകള്‍ നട്ടുനനച്ചു കൊയ്യാനിഷ്ടപെടുന്നവന്‍ ..ഇതുവരെ നടന്നവയൊക്കെ ആ മനസ്സില്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു.ഈ ദിവസം വരെ അവനോടു ചെയ്തതും അവന്‍ ചെയ്തതും അന്നന്നത്തെ ദിവസത്തിനും മിനുട്ടിനും യോജിച്ചവ ആയിരുന്നു എന്ന് മനസിലാക്കുന്നു..നാളത്തെ നിമിഷങ്ങള്‍ ഇന്ന് വരച്ചു വെച്ചിട്ടോ ഇന്നലത്തെ വരികള്‍ ഇന്നത്തേക്ക് കുറിച്ച് വെച്ചിട്ടോ കാര്യമില്ല എന്നറിയാം. എങ്കിലും അവന്‍ അഹങ്കരിക്കുന്നു,കരയുന്നു ,തെറ്റെന്നോ വട്ടെന്നോ ലോകം കണക്കുകൂട്ടുന്നവയിലൊക്കെ അവന്റെ പ്രവര്‍ത്തികളും ചേരുന്നു .ഒടുവില്‍ മറുപടി പറയേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ ഒരു കൂട്ടി ചേര്‍ക്കലുകള്‍ എന്നോണം പറഞ്ഞുകൊണ്ടിരിക്കുന്നു "ഞാന്‍ ഇങ്ങനെയൊക്കെയാണ് ..ശരികള്‍ മാത്രം ചെയ്യാന്‍ ഞാന്‍ ദൈവമോന്നുമല്ല ."പക്ഷെ ഉള്ളില്‍ ഇതിന്റെയൊക്കെ ശരിതെറ്റുകള്‍ കീറി മുറിക്കപ്പെടുന്നുണ്ടെന്നും ഒടുവിലത്തെ വിധി പ്രസ്താവനയില്‍ താനും  ഒരു ശരിയായി തീരുമെന്നും അവന്‍ സ്വപ്നം കാണുന്നു .പക്ഷെ ഈ ലോകത്തില്‍ ശരിതെറ്റുകള്‍ ആപേക്ഷികമായി മാറിമറിയുന്നു .ശരിയോളമോ അതില്‍ കൂടുതലോ തെറ്റുകളും അതിനെ സാധൂകരിക്കുന്ന മനുഷ്യരും സമ്പ്രദായങ്ങളും ഇന്നു നിറയുന്നു .അതുകൊണ്ട് തന്നെ എല്ലാവരെയും എല്ലകാലത്തെക്കും സന്തോഷിപ്പിക്കമെന്നുള്ളത് വ്യാമോഹമായി മാറുന്നു..പിന്നെ കഴിയുന്നതും അവനോടുതന്നെയെങ്കിലും ശരിയായി പുലരാന്‍ ശ്രമിക്കുന്നു ..ഈ അടുത്ത ദിവസം അമൃത ചാനലില്‍ കേട്ട വാചകം .പൂര്‍വികള്‍ നമ്മളെ കര്‍മ്മം ചെയ്യാന്‍ പഠിപ്പിച്ചു , ഇന്നു ലോകം ഫലത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു..ഈ അന്തരത്തില്‍ അര്‍ഥങ്ങള്‍ ഒരുപാടുണ്ട് ..അതിനോടു അവനും ചേരുന്നു.. this is not an action oriented world.this is only result oriented.എന്നു കരുതി അങ്ങനെ ജീവിക്കാനിഷ്ടമുണ്ടായിട്ടല്ല .എങ്കിലും മനസിലാക്കുന്നു,ഒരു സമ്പ്രദായത്തിന്റെ മാറ്റം അതില്‍ ജീവിച്ചുകൊണ്ട് മാത്രമേ സാധിക്കൂ ..അല്ലേല്‍ കുറെ വേദനകള്‍ മാത്രമാകും മിച്ചം.        
                          1983 മാര്‍ച്ച്‌ 7 ,(കൊല്ലവര്‍ഷം കുംഭമാസം 23 ) അന്നൊരു തിങ്കളാഴ്ച.ആ തിങ്കളാഴ്ചയും ഒരു നല്ല ദിവസമായിരുന്നു..അന്ന് ഈ ലോകത്തില്‍ സംഭവിച്ച ഒരു ജനനം അവന്റെതാണ് .ആ നിമിഷത്തെയാകണം അവന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപെടെണ്ടത് .സര്‍വാംഗങ്ങളും സര്‍വ ഇന്ദ്രിയങ്ങളും അനുവദിക്കപെട്ടു ഈ ഭൂമിയില്‍ എത്തിചേര്‍ന്ന നിമിഷം . അമ്മ കാത്തുകാത്തു വെച്ച മുഖം ..ആദ്യത്തെ മകന്‍ .പലമനസ്സുകളിലും അത് സന്തോഷം നിറച്ചു.കുംഭ മാസത്തിലെ മൂലം നക്ഷത്രം ,കുടുംബത്തിലെ കൂടുതല്‍ പേരും ഒരുപക്ഷെ അലങ്കരിക്കുന്നത് ഈ നക്ഷത്രമാകും.അങ്ങനെ തിങ്കള്‍ കഴിഞ്ഞു ,ചൊവ്വയും ബുധനും ഒക്കെ ആദ്യമായി അവന്റെ ജീവിതത്തില്‍ ഉണ്ടാകുന്നു ..ഏഴ് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതേ ദിവസങ്ങള്‍ പുതിയ അനുഭവങ്ങളുമായി വീണ്ടും കണ്ടു ..ഇന്നും കണ്ടു കൊണ്ടേയിരിക്കുന്നു .അതിനിടയില്‍ അവന്‍ ഇഴഞ്ഞു, നടന്നു ..ഓടി..ഇന്നും ഓടുന്നു..ഇനി വീണ്ടും നടത്തത്തിലേക്കും ഇഴയലിലേക്കും എത്തിച്ചേരുന്നതും കാത്തിരിക്കുന്നു.
ഇനി അവനില്‍ നിന്നും എന്നിലേക്ക്‌ ..             
                 ഓര്‍മകളില്‍ വര്‍ണം കുറഞ്ഞ കുറെ കാഴ്ചകള്‍ ..ഒന്നര വയസ്സുള്ളപ്പോള്‍ ജീവിതത്തില്‍ നിന്ന് മടങ്ങിപ്പോയ അപ്പൂപ്പനെ കുറിച്ച് എനിക്കും ചില ഓര്‍മകളുണ്ടെന്നു പറഞ്ഞപ്പോള്‍ ഒരിക്കല്‍ അമ്മ അനുവദിച്ചു തന്നില്ല .പിന്നെ ഒരിക്കല്‍ കൂടി അതിനെ പറ്റിപറഞ്ഞപ്പോള്‍  മൗനമായിരുന്നു അമ്മക്ക് .പക്ഷേ എന്റെ വീട്ടില്‍ ഞാനും അമ്മയും അച്ഛനും മാത്രമുള്ള ഓര്‍മ്മകള്‍ ഇല്ല ..എല്ലാ ചിത്രത്തിലും ഓരോ രൂപങ്ങളില്‍ ശ്രീ ശ്രീജിത്ത്‌  കൂടെയുണ്ട്..എന്റെ പേരിനോട് പണ്ടും ഇന്നും എനിക്ക് വലിയ മമതയില്ല ..എനിക്ക് പകരം ഒരു പെണ്കുഞ്ഞയിരുന്നു എങ്കില്‍ എന്തു പെരിടുമെന്നുള്ളതിനു അമ്മയുടെ ഉത്തരം കേട്ടപ്പോള്‍ ആണ് അല്പമെങ്കിലും ആശ്വാസം .പക്ഷെ ശ്രീജിത്തിനു ആ പേര് തോന്നിച്ച അമ്മയോട് അല്‍പ്പം നീരസം ഇല്ലാതെയും ഇല്ല .ഒരു വെളുപ്പാന്‍ കാലത്ത് അമ്മൂമ്മയോടൊപ്പം ഉണര്‍ന്നു പുറത്തിറങ്ങിയപ്പോള്‍ സൈക്കിളില്‍ എത്തിയ അച്ഛനെ എനിക്കോര്‍മയുണ്ട് .മുന്‍വശത്തെ ജനലിന്റെ തടിയില്‍ പിടിച്ചു സൈക്കിളില്‍ നിന്നിറങ്ങാതെ നില്‍ക്കുന്നു അച്ഛന്‍ .പ്രസവിച്ചു ..ആണ്കുഞ്ഞു .അന്ന് ഈ വാക്കുകള്‍ കേട്ട ഓര്‍മ യുണ്ടെങ്കിലും അനുജന്‍ എന്ന ഭാവമൊന്നുമില്ല .പിന്നെ ഇടക്കിടക്കുള്ള ഓര്‍മ അമ്മ പ്രസവം കഴിഞ്ഞു അമ്മൂമ്മയുടെ വീട്ടിലയിരുന്നപ്പോളാണ്.അവിടുത്തെ ചാണകം മെഴുകിയ തറയും ചുവരും ഇരുട്ടുവീണ മുറികളും ആകെ കറുപ്പുമയം.ചാണകം മെഴുകിയതിന്റെ കാര്യം,എന്റെ വീടിന്റെ മൂന്നു മുറികള്‍ ഒഴികെയും ചാണകം മെഴുകിയിരുന്നു ..ഇഴഞ്ഞും നടന്നും പോകുന്ന വഴിയില്‍ നിന്നും പെറുക്കിയ ഉണങ്ങിയ ചാണക പൊളികള്‍ എന്റെ ആരോഗ്യത്തില്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്നും അമ്മ ഓര്‍ക്കുന്നു .ഇന്നു പുതിയ വീട്ടിലേക്കു ഗ്രനൈറ്റിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ചാണക വറളിയും മനസ്സില്‍ വരുന്നതില്‍ ഒരു രസം കൂടുതലുണ്ട്..
                                 അങ്ങനെ ചുരുണ്ട് പിരണ്ടു തഴച്ചു വളര്‍ന്നു നില്‍ക്കുന്ന ഓര്‍മമരത്തിലാണ് മനസ്സ്.എത്താന്‍ ഉള്ള ദൂരത്തിനെക്കാളും  നടന്ന വഴികളാണ് പ്രിയം .അതിലെന്തോ അപകടം പതിയിരിക്കുന്നതായി  പേടിയുമുണ്ട് .എന്തിനെന്നറിയാതെ പേടിക്കുകയാണ് ജീവിതത്തിന്റെ മര്‍മഭാഗവും..ഒരുപക്ഷെ അത് തന്നെയാവാം അതിന്റെ സൗന്ദര്യം എന്നു തോന്നുന്നു.ഓടിയൊളിക്കാന്‍ സ്ഥിരം സങ്കേതങ്ങളെ തേടുകയാണ് ഞാന്‍ ഇപ്പോള്‍ .എങ്കിലും ഈ പേടിയാണ് എന്നെ ഉറക്കത്തില്‍ നിന്നുമുണര്‍ത്തുന്നത് .പേടിയോടെ ചെയ്യുന്നതുകൊണ്ടാകണം ചിലത് വിജയിക്കുമ്പോള്‍ അമിതമായി സന്തോഷിക്കുന്നത്..എന്തായാലും എന്നത്തേയും പോലെ ഇന്നും അസ്തമിച്ചു ..നാളെ വീണ്ടും ഉണരും ..അത്രയും ഉറപ്പില്‍ ഉറങ്ങാം..ശുഭരാത്രി ...

1 comments:

അനില്‍ ദീപു said...

ningalum sreejithum thammil 3 years diffrnce. appo ningalku 3 vayasil smbavichathokkke ithrayku ormayo?

Post a Comment